
Web Desk
നിയമസഭാ തെരഞ്ഞെടുപ്പില്‍ ശേഷിക്കുന്ന ആറിടത്തെ സ്ഥാനാര്‍ഥി നിര്‍ണയം കോൺഗ്രസ് പൂര്‍ത്തിയാക്കി. ഫിറോസ് കുന്നംപറമ്പിന് സീറ്റ് ലഭിച്ചപ്പോൾ ജ്യോതി വിജയകുമാറിനും ആര്യാടൻ ഷൗക്കത്തിനും സീറ്റില്ല. തർക്കം നിലനിന്ന വട്ടിയൂർക്കാവിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവായ വീണ നായർ സ്ഥാനാർഥിയാകും. പിസി വിഷ്ണുനാഥ് കുണ്ടറയിലും, കോഴിക്കോട് ഡിസിസി പ്രസിഡണ്ടായ സിദ്ദിഖ് കല്പറ്റയിലും വിവി പ്രകാശ് നിലമ്പൂരിലും മത്സരിക്കും.
ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് യുഡിഎഫ് പിന്തുണ നല്‍കിയേക്കും
തവനൂരില്‍ മന്ത്രി കെടി ജലീലിനെതിരെ ജീവകാരുണ്യ പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പിലാണ് സ്ഥാനാർഥി.സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി തര്‍ക്കം നിലനിൽക്കുന്ന ഇരിക്കൂറില്‍ സജീവ് ജോസഫ് തന്നെ മത്സരിക്കും. എതിർപ്പുകൾ അവഗണിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ തീരുമാനം.
കോണ്‍ഗ്രസ് മത്സരിക്കുന്ന 86 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചിരുന്നു.
സീറ്റ് ലഭ്യമാകാതെ വന്നതോടെ കെപിസിസി ആസ്ഥാനത്ത് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതിക സുഭാഷിനെ അവശേഷിക്കുന്ന സീറ്റുകളിലേക്കും കോൺഗ്രസ് പരിഗണിച്ചില്ല. സീറ്റ് ലഭ്യമാകാതെ വന്നതോടെ ഇവർ നടത്തിയ പ്രതിഷേധം സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. പട്ടികയിൽ 55ശതമാനം പുതുമുഖങ്ങൾ ഉൾപ്പെട്ടെങ്കിലും വനിതാ പ്രാതിനിധ്യം കുറഞ്ഞുവെന്ന ആരോപണം ശക്തമാണ്. ഈ സാഹചര്യത്തിലാണ് വട്ടിയൂർക്കാവിൽ വീണ നായർക്ക് നറുക്ക് വീണത്.