
Web Desk
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ധര്‍മടത്ത് സ്ഥാനാര്‍ഥിയാകുന്ന അദ്ദേഹം രാവിലെ 11 മണിയ്ക്കാണ് വരണാധികാരിയ്ക്ക് മുന്നിൽ പത്രിക സമര്‍പ്പിക്കാനെത്തുന്നത്. കൊവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വലിയ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കിയായിരിക്കും മുഖ്യമന്ത്രി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുക.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ നിന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി പുറപ്പെടുക. വരണാധികാരിയായ കണ്ണൂര്‍ അസിസ്റ്റൻ്റ് ഡെവലപ്മെൻ്റ് കമ്മീഷണര്‍ക്കാണ് പത്രിക സമര്‍പ്പിക്കുന്നത്. മുതിര്‍ന്ന എൽഡിഎഫ് നേതാക്കള്‍ക്കൊപ്പം പുറപ്പെടുന്ന മുഖ്യമന്ത്രിയ്ക്കൊപ്പം ജാഥയോ മറ്റ് ആഘോഷങ്ങളോ ഉണ്ടാകില്ല.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും വരണാധികാരിയ്ക്കു മുന്നിൽ പത്രിക സമര്‍പ്പിക്കും. ജില്ലയിലെ മറ്റു മുതിര്‍ന്ന നേതാക്കള്‍ അടുത്ത ദിവസങ്ങളിലായിരിക്കും പത്രിക സമര്‍പ്പിക്കുക.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മണ്ഡലത്തിൽ പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. യുഡിഎഫിനും ബിജെപിയ്ക്കുമെതിരെ ഒരുപോലെ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് അദ്ദേഹത്തിൻ്റെ പ്രചാരണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേമത്ത് യുഡിഎഫ് ബിജെപിയ്ക്ക് വോട്ടു മറിച്ചു നല്‍കിയെന്നും മലമ്പുഴയിൽ ഇത്തവണ ഇത് ആവര്‍ത്തിക്കാനാണ് ആര്‍ക്കും അറിയാത്ത പാര്‍ട്ടിയ്ക്ക് സീറ്റ് നല്‍കിയതെന്നും മുഖ്യമന്ത്രി ഇന്നലെ ആരോപിച്ചിരുന്നു