
Report: Web Desk
കോഴിക്കോട്: കോവിഡിന്റെ പശ്ചാത്തലത്തിൽ ദീര്‍ഘനാളത്തെ നിശ്ചലാവസ്ഥയ്ക്കുശേഷം കോഴിക്കോട്ടെ സംഗീതവേദി വീണ്ടും ഉണര്‍ന്നു. ആലാപനശൈലികൊണ്ട് ആസ്വാദക മനസുകളില്‍ ഇടംപിടിച്ച സംഗീത ദമ്പതികള്‍ റാസയും ബീഗവുമാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ടെ വേദിയില്‍ ഗസല്‍മഴ പെയ്യിച്ചത്. പുസ്തകപ്രകാശനത്തോടനുബന്ധിച്ച് അളകാപുരി ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ഗസല്‍സന്ധ്യ ആസ്വദിക്കാന്‍ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു. ക്ഷണിക്കപ്പെട്ട സദസിനു മുന്നില്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരുന്നു പരിപാടി.
പ്രണയവും വിരഹവും സന്തോഷവും ദുഖവുമെല്ലാം നിറഞ്ഞ ജനപ്രിയ ഗസലുകള്ക്കു പുറമേ പഴയകാല മലയാളം ഗാനങ്ങളും കുളിരായി വേദിയിലേക്കൊഴുകിയെത്തി. ഓരോ പാട്ടിനും നിലയ്ക്കാത്ത കയ്യടി നല്കിയ ആസ്വാദകര്‍ ആവശ്യപ്പെട്ടതനുസരിച്ചും ഗാനങ്ങളാലപിച്ചു. നിഖില്റാം (ഫ്ലൂട്ട്), പോള്‍സണ്‍ (സിത്താര്‍), സമീര്‍ ഉമ്പായി (ഗിറ്റാര്‍), ജിത്തു ഉമ്മന്‍ തോമസ് (തബല) എന്നിവര്‍ അകമ്പടിയേകി.