
newsdesk
കോഴിക്കോട് ∙ വയനാട് ചുരം പാതയ്ക്ക് ബദലായി നിർദേശിക്കപ്പെട്ട പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡിന്റെ അലൈൻമെന്റിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി. പാതയുടെ അലൈൻമെന്റിന് അനുമതി നൽകിയതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. 28 വർഷം മുമ്പ് നിർമാണം തുടങ്ങി 70 ശതമാനം പൂർത്തീകരിച്ച റോഡാണിത്. ഈ റോഡിനായുള്ള ജിപിഎസ് സാധ്യതാപഠനം നേരത്തെ പൂർത്തിയാക്കിയിരുന്നു.
20.9 കിലോമീറ്റർ പാതയാണ് വിഭാവനം ചെയ്യുന്നത്. പദ്ധതിക്കുള്ള ഡിപിആർ തയാറാക്കൽ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. നേരത്തെ അലൈൻമെന്റ് തയാറാക്കുന്നതിനുള്ള ഇൻവെസ്റ്റിഗേഷന് പൊതുമരാമത്ത് വകുപ്പ് 1.5 കോടി രൂപ അനുവദിച്ചിരുന്നു. പദ്ധതി രേഖ തയാറാക്കുന്നതിന് എല്ലാ ഇടപെടലും നടത്തുമെന്നും ജനങ്ങളുടെ ദീർഘകാല ആവശ്യമായ റോഡ് സാധ്യമാക്കാനുള്ള കഠിന പരിശ്രമമാണ് നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. എത്രയും വേഗം റോഡ് നിർമാണം തുടങ്ങി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് പുതിയ പാത പുതിയ സ്വപ്നം എന്ന വാർത്താ ക്യാംപെയ്നും ഒപ്പുശേഖരണവും മലയാള മനോരമ സംഘടിപ്പിച്ചിരുന്നു.
തുടർന്നു നടന്ന വികസന സെമിനാറിലാണു മന്ത്രി പി.എ. മുഹമ്മദ് റിയാസ് റോഡിന്റെ അലൈൻമെന്റ് എത്രയും വേഗം തയാറാക്കുമെന്നും നോഡൽ ഓഫിസറെ നിയമിക്കുമെന്നും പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി മന്ത്രി വിളിച്ചു ചേർത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലെ തീരുമാനത്തിന്റെ ഭാഗമായാണ് ആദ്യപടിയായി അലൈൻമെന്റ് റിപ്പോർട്ടും തുടർന്ന് ഭരണാനുമതിക്കുള്ള ഡിപിആറും സമർപ്പിക്കാൻ നിർദേശിച്ചത്.