രണ്ടെണ്ണം അടിക്കുന്നവരുടെ പോക്കറ്റ് കീറും’; ഗാന്ധി ജയന്തിക്ക് ശേഷം മദ്യത്തിന് വില കൂടും, പുതിയ വില ഒക്ടോബര്‍ മൂന്ന് മുതല്‍ നിലവില്‍ വരും

newsdesk

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശനിര്‍മ്മിത വിദേശ മദ്യത്തിന്റെയും വിദേശ നിര്‍മ്മിത വൈനിന്റെയും വില വര്‍ദ്ധിക്കും.

പുതിയ വില ഒക്ടോബര്‍ മൂന്ന് മുതല്‍ നിലവില്‍ വരും. കമ്പനികള്‍ ബിവറേജസ് കോര്‍പ്പറേഷന് നല്‍കേണ്ട വെയര്‍ഹൗസ് മാര്‍ജിൻ 14 ശതമാനമായും ഷോപ്പ് മാര്‍ജിൻ 20 ശതമാനമായും ഉയര്‍ത്താൻ ബെവ്‌കോ അനുമതി നല്‍കിയിരിക്കുകയാണ്.

സംസ്ഥാനത്ത് നിലവില്‍ 1800 രൂപ മുതലാണ് വിദേശ നിര്‍മ്മിത മദ്യം ലഭ്യമാകുന്നത്. വില വര്‍ദ്ധിക്കുന്നതോടെ 2500 രൂപയില്‍ താഴെയുള്ള ബ്രാൻഡ് ഉണ്ടാകില്ല. ഇന്ത്യൻ നിര്‍മ്മിത വിദേശമദ്യം വിതരണം ചെയ്യുന്ന കമ്ബനികളുടെ ദീര്‍ഘകാല ആവശ്യത്തിനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. വിദേശത്ത് നിര്‍മ്മിക്കുന്ന വൈനിനും മദ്യത്തിനും ഇനി ഒരേ നിരക്കിലായിരിക്കും മാര്‍ജിൻ.

നിലവില്‍ വിദേശ നിര്‍മ്മിത മദ്യത്തിന് വെയര്‍ഹൗസ് മാര്‍ജിൻ അഞ്ച് ശതമാനവും വൈനിന് 2.5 ശതമാനവുമാണ്. അഞ്ച് ശതമാനവും വൈനിന് 2.5 ശതമാനവുമാണ് ഷോപ്പ് മാര്‍ജിൻ. ഇതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ഇതോടെ വില കുത്തനെ ഉയരും. മദ്യം വെയര്‍ഹൗസില്‍ സൂക്ഷിക്കുന്നതിനാണ് വെയര്‍ഹൗസ് മാര്‍ജിൻ ഈടാക്കുന്നത്. ഷോപ്പ് വഴി വില്‍ക്കുന്നതിനാണ് ഷോപ്പ് മാര്‍ജിൻ ഈടാക്കുന്നത്.

സംസ്ഥാനത്ത് ആറ് മാസങ്ങള്‍ക്ക് മുമ്ബ് വിദേശ മദ്യത്തിന്റെ വില വര്‍ദ്ധിച്ചിരുന്നു. അന്ന് സ്വന്തം നിലയ്ക്ക് മദ്യം നിര്‍മ്മിക്കുന്ന കമ്ബനികള്‍ 750 രൂപ വരെ വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഇതോടൊപ്പം കഴിഞ്ഞ നവംബറില്‍ നാല് ശതമാനം വില്‍പന നികുതി വര്‍ദ്ധിപ്പിച്ചിരുന്നു. സംസ്ഥാന ബജറ്റില്‍ 1000 രൂപ മുകളിലുള്ള മദ്യത്തിന് 40 രൂപ സെസ് ഈടാക്കുകയും ചെയ്തിരുന്നു. ഇത് വിദേശ മദ്യത്തിനും ബാധകമായിരുന്നു.

അതേസമയം, സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ 30വരെയുള്ള തീയതികളില്‍ 759 കോടിയുടെ മദ്യമാണ് വിറ്റു പോയത്. സര്‍ക്കാരിന് 675 കോടിയാണ് ഈ ഇനത്തില്‍ നികുതിയായി ലഭിച്ചത്. ഇത്തവണ ഉത്രാട ദിനത്തിലാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 116 കോടി രൂപയുടെ വില്പനയാണ് നടന്നത്. 1.06 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയില്‍ ഉത്രാട ദിനത്തില്‍ വിറ്റുപോയത്. കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റ് വഴി വിറ്റത് 1.01 കോടി രൂപയുടെ മദ്യമാണ്.

കഴിഞ്ഞ വര്‍ഷം ഓണവില്പന 700 കോടിയായിരുന്നു. എട്ടര ശതമാനം അധിക വര്‍ദ്ധനയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഓണം പോലുള്ള ഉത്സവ സീസണുകളില്‍ റെക്കാേഡ് വില്പന ഉണ്ടാകുമെന്ന് അറിയാവുന്നതിനാല്‍ അതിനുള്ള മുൻകരുതലുകളും കൈക്കൊണ്ടിരുന്നു. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് വെയര്‍ഹൗസ് -ഔട്ട് ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്‌കോ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

error: Content is protected !!