
newsdesk
പേരാമ്പ്ര: കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഇൻഷ്വറൻസ് ഗ്രാമപഞ്ചായത്തായി ചക്കിട്ടപാറയെ ജില്ലാ കളക്ടർ എ. ഗീത ഇന്ന് പ്രഖ്യാപിക്കും. പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ഇൻഷ്വറൻസ് പരി രക്ഷയൊരുക്കിയാണ് ചക്കിട്ടപാറ ചരിത്രം കുറിക്കുന്നത്. സുരക്ഷാ ചക്ര പദ്ധതിയിലൂടെയാണ് ചക്കിട്ടപാറ പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തിയത്. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തും ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്കും ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയും സംയുക്തമായാണ് പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കിയത്.
സുരക്ഷാ ചക്ര പദ്ധതിയിലൂടെ പഞ്ചായത്തിലെ 18 നും 70 വയസിനും ഇടയിലുള്ള മുഴുവൻ ആളുകൾക്കും ഏതെങ്കിലും തരത്തിലുള്ള ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാക്കുകയായിരുന്നു ഇതിലൂടെ പദ്ധതിയുടെ ലക്ഷ്യം. സുരക്ഷാചക്ര പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സാമൂഹ്യ സാമ്പത്തിക സർവേ നടത്തി. സർവേയിൽ ഒരു ഇൻഷ്വറൻസിലും ഭാഗമല്ലാത്ത 1739 പേരുണ്ടെന്ന് കണ്ടെത്തി. പ്രധാനമന്ത്രി സുരക്ഷാഭീമാ യോജനയിലൂടെ ഇവർക്കും ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാക്കിയാണ് പഞ്ചായത്ത് ഇത്തരമൊരു നേട്ടം സ്വന്തമാക്കിയത്.