
WebDesk
കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യനെതിരേ എല്‍.ഡി.എഫിന്റെ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബിജെപി തീരുമാനം. നേരത്തെ കോണ്‍ഗ്രസ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ ബി.ജെ.പി. യുടെ നിലപാടാണ് നിര്‍ണായകമായിരുന്നു. ബിജെപി വിട്ടുനില്‍ക്കുന്നതോടെ അവിശ്വാസ പ്രമേയം തള്ളിപ്പോകുമെന്ന് ഉറപ്പായി.
കോട്ടയം നഗരസഭയിലെ 52 അംഗ കൗൺസിലിൽ യുഡിഎഫിന് 21 ഉം എൽഡിഎഫിന് ഇരുപത്തിരണ്ടുമാണ് അംഗബലം. എട്ട് അംഗങ്ങളാണ് ബിജെപിക്കുള്ളത്. യുഡിഎഫ് അംഗബലം 22 ആയിരുന്നെങ്കിലും കോൺഗ്രസ് കൗൺസിലർ ജിഷ ഡെന്നി രോഗബാധയെ തുടർന്ന് മരിച്ചതോടെയാണ് അംഗസംഖ്യ 21 കുറഞ്ഞത്. ഈ സാഹചര്യം മുതലെടുക്കാനാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
അവിശ്വാസം പാസാക്കണമെങ്കിൽ 27 അംഗങ്ങൾ അനുകൂലിച്ചു വോട്ട് ചെയ്യണം. ഇടതുമുന്നണി പ്രമേയത്തെ ബിജെപി അനുകൂലിച്ചാൽ സിപിഐഎം- ബിജെപി ധാരണ എന്ന പ്രചാരണം ശക്തമായ ഉന്നയിക്കാനായിരുന്നു യുഡിഎഫ് തീരുമാനം. എന്നാൽ ബിജെപി വിട്ടുനിൽക്കുമെന്ന് തീരുമാനമെടുത്തതോടെ അവിശ്വാസം പാസാകില്ലെന്നുറപ്പായി.