
WebDesk
സന്തോഷ് ട്രോഫി അവസാന റൗണ്ടിൽ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിൽ മഹാരാഷ്ട്രയോട് തകർന്ന് കേരളം. ആദ്യ പകുതി അവസാനിക്കുമ്പോൾ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കേരളം പുറകിലാണ്. ടൂർണമെന്റിൽ ഇതുവരെ ശരാശരി പ്രകടനം മാത്രം കാഴ്ച വെച്ച മഹാരാഷ്ട്രക്ക് എതിരെ കേരളം ഗോളുകൾ വഴങ്ങുന്നതിൽ ആരാധകർ അമ്പരപ്പിലാണ്.
കേരളത്തിന്റെ പ്രതിരോധ നിര നോക്കി നിൽക്കെയാണ് മഹാരാഷ്ട്രയുടെ ഗോൾ നേട്ടങ്ങൾ. ആദ്യ പകുതിയിൽ 16 ആം മിനുട്ടിൽ മഹാരാഷ്ട്രയുടെ വിഷ്ണു മേനോൻ ബോക്സിലേക്ക് നൽകിയ ക്രോസ്സ് വലയിലെത്തിച്ച് സുഫിയാൻ ഷെയ്ക്കാണ് ഗോൾ വേട്ടക്ക് തുടക്കം കുറിച്ചത്. 19 ആം മിനുട്ടിൽ അമീൻ വരുത്തിയ പ്രതിരോധ പിഴവാണ് ഹിമാൻഷു പാട്ടീലിന്റെ ഗോളിലേക്ക് വഴി വെച്ചത്. മുപ്പത്തിയഞ്ചാം മിനുട്ടിൽ സുമിത് ഭണ്ഡാരിയും കേരളത്തിന്റെ വല കുലുക്കി. തുടർന്ന് വിശാഖ് മോഹനൻ കേരളത്തിനായി ഗോൾ നേടി. ആ ഗോളിൽ കേരളം തിരികെ വരുമെന്ന് കരുതിയെങ്കിലും സുഫിയാൻ നേടിയ മഹാരാഷ്ട്രയുടെ നാലാമത്തെ ഗോൾ ടീമിനെ തകർത്തു.