രണ്ട് പീഡനക്കേസുകളിൽ പ്രതിയായ സിഐ ‘ഒളിവിൽ’; സംരക്ഷിച്ച് പൊലീസ്

Web Desk

രണ്ട് പീഡനക്കേസുകളില്‍ പ്രതിയായ തിരുവനന്തപുരം മലയിന്‍കീഴ് മുന്‍ സി ഐ എ.വി.സൈജുവിനെ സംരക്ഷിച്ച് പൊലീസ്. ഒളിവിലെന്ന പേരില്‍ ആഴ്ചകളായി അറസ്റ്റ് വൈകിപ്പിക്കുകയാണ്. സിപിഎം സ്വാധീനമുള്ള ഉദ്യോഗസ്ഥരാണ് സൈജുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും തന്നെ പ്രതിയാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും പരാതിക്കാരിയായ വനിത ഡോക്ടര്‍ പറയുന്നു.
ആദ്യം മലയിന്‍കീഴിലും ഒടുവില്‍ കൊച്ചി കണ്‍ട്രോള്‍ റൂമിലും ഇന്‍സ്പെക്ടറായിരുന്ന എ.വി.സൈജുവിനെതിരെ മലയിന്‍കീഴിലെ വനിതാ ഡോക്ടറിന്റെയും മറ്റൊന്ന് നെടുമങ്ങാട് അധ്യാപികയുടെ പരാതിയിലും എന്നിങ്ങനെ രണ്ട് പീഡനക്കേസുകളാണ് നിലവിലുള്ളത്. മലയിന്‍കീഴ് കേസില്‍ മുന്‍കൂര്‍ ജാമ്യം നേടാന്‍ വ്യാജ പൊലീസ് രേഖകളുണ്ടാക്കി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും കണ്ടെത്തിയിരുന്നു. എന്നിട്ടും ഒളിവിലെന്ന പേരില്‍ സൈജുവിന്റെ ചോദ്യം ചെയ്യല്‍ പോലും വൈകുകയാണ്. ഇതിനിടെയാണ് കേസ് അട്ടിമറിക്കാന്‍ നീക്കമെന്നാണ് മലയിന്‍കീഴിലെ പരാതിക്കാരിയുടെ ആരോപണം.
പീഡന പരാതി നല്‍കിയതിനു പിന്നാലെ പരാതിക്കാരി ഉപദ്രവിച്ചെന്ന് കാണിച്ച് സൈജുവിന്റെ കുടുംബം പരാതി നല്‍കിയിരുന്നു. പീഡനക്കേസിനേക്കാള്‍ ഉപദ്രവക്കേസിന് പ്രാധാന്യം നല്‍കി പരാതിക്കാരിയെ ജയിലിലാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ ജില്ലാ നേതാവായിരുന്ന സൈജുവിനെ സഹായിക്കുന്നത് രാഷ്ട്രീയ സ്വാധീനമെന്നും ആരോപണം. നെടുമങ്ങാട്ടെ പീഡനക്കേസിലും നടപടിയൊന്നുമായിട്ടില്ല.

error: Content is protected !!