കെഎസ്ഇബി സമരക്കാര്‍ക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ചെയര്‍മാന്‍

Web Desk

കെഎസ്ഇബിയില്‍ പോര് കനക്കുന്നതിനിടെ ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കുമാറിനെതിരെ വിമര്‍ശനവുമായി കെഎസ്ഇബി ചെയര്‍മാന്‍. മാടമ്പിത്തരം കുടുംബത്ത് വച്ച് മര്യാദയോടെ തൊഴിലിടത്ത് വരണമെന്നാണ് ഡോ. ബി അശോകിന്റെ വിമര്‍ശനം. രാഷ്ട്രീയ വാരികയിലെ പുതിയ ലക്കത്തിലാണ് സുരേഷ് കുമാറിനെതിരായ വിമര്‍ശനം. ചെയര്‍മാനെ ഭരിക്കുന്ന തരത്തിലാണ് അസോസിയേഷന്റെ പ്രസിഡന്റ് അടക്കമുള്ളവരുടെ പ്രവൃത്തികള്‍. മന്ത്രിതലത്തില്‍ കെഎസ്ഇബിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ചെയര്‍മാന്റെ പ്രസ്താവന. ധിക്കാരം പറഞ്ഞാല്‍ അവിടെയിരിക്കെടാ എന്ന് ഏത് ഉദ്യോഗസ്ഥനോടും പറയും. വൈദ്യുമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ചുമതല സര്‍ക്കാരിലെ അത്രകണ്ട് സുപ്രധാന ചുമതലയല്ലെന്നും കെഎസ്ഇബി ചെയര്‍മാന്‍ പ്രസിഡന്റിന് നേരെ വിമര്‍ശനമുന്നയിച്ചു. കേന്ദ്രമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി താന്‍ ജോലി ചെയ്തിട്ടുണ്ടെന്നും ബി അശോക് കുമാര്‍ പറഞ്ഞു.

അഴിമതി എന്നൊക്കെ പറഞ്ഞ് ചെപ്പടി വിദ്യ എടുക്കേണ്ടെന്നും അത് മാടമ്പിമാര്‍ കയ്യില്‍ തന്നെ വെച്ചാല്‍ മതിയെന്നും അശോക് കുമാര്‍ പറഞ്ഞു. മാടമ്പി സ്വഭാവവും ഭോഷത്തരവും അനുവദിക്കില്ല എന്നും ബി അശോക് കുമാര്‍ രൂക്ഷവിമര്‍ശനമുന്നയിച്ചു.

error: Content is protected !!