ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കിയതിനെതിരെ സ്വകാര്യ ലാബുകള്‍

Web Desk

 സംസ്ഥാനത്തെ ആശുപത്രികളിലെയും സ്വകാര്യ ലാബുകളിലെയും കൊവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്ന് 500 രൂപയാക്കി കുറച്ചതിനെതിരെ സ്വകാര്യ ലാബുകള്‍. 500 രൂപ അപര്യാപ്തമാണെന്നാണ് സ്വകാര്യ ലാബുകള്‍ പറയുന്നത്.

സ്വകാര്യ ലാബുകളില്‍ വില 500 രൂപയാക്കി കുറച്ചു കൊണ്ട് സര്‍ക്കാര്‍ ഇന്ന് ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ ലാബുകള്‍ വിലകുറച്ചതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ചെലവുകളുടെ ഒരുഭാഗം പോലും കണ്ടെത്താനാവില്ലെന്നും ലാബുകള്‍ പറയുന്നു.

ഐ.സി.എം.ആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമായതിനാലാണ് നിരക്ക് കുറച്ചതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ടെസ്റ്റ് കിറ്റ്, വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് എന്നിവ ഉള്‍പ്പെടെയാണ് പുതിയ നിരക്ക്.

മുമ്പ് ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 1700 രൂപയാക്കിയത്.

ഈ നിരക്ക് പ്രകാരം മാത്രമേ ഐ.സി.എം.ആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും പരിശോധന നടത്തുവാന്‍ പാടുള്ളുവെന്ന് ആരോഗ്യ മന്ത്രി കഴിഞ്ഞദിവസം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.

നിലവില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് എല്ലാ കൊവിഡ് പരിശോധനകളും നടത്തുന്നത്.

error: Content is protected !!