എ.കെ ആന്റണിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രി എം.എം മണി

Web Desk

ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ കേരളത്തിന് സര്‍വനാശം സംഭവിക്കുമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രി എം.എം മണി. ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസിന്റെ സര്‍വ്വനാശമാണ് ഉണ്ടാവുകയെന്ന് എം.എം മണി പറഞ്ഞു. കൊവിഡ് കാലത്ത് എ.കെ ആന്റണി എവിടെ ആയിരുന്നു എന്നും മണി ചോദിച്ചു. കൊവിഡ് കാലത്ത് കേരളത്തിലെ ജനങ്ങളെ തിരിഞ്ഞുനോക്കാതിരുന്ന ആന്റണി, പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച പിണറായി വിജയന്റെ പാദസേവ ചെയ്യുകയാണ് വേണ്ടതെന്നും എം.എം മണി പറഞ്ഞു. കൊവിഡ് വന്ന സമയത്ത് കോണ്‍ഗ്രസ് ആയിരുന്നു കേരളം ഭരിച്ചിരുന്നതെങ്കില്‍ ആളുകള്‍ ചത്ത് ഒടുങ്ങിയേനെ എന്നും അദ്ദേഹം വിമര്‍ശിച്ചു.കോണ്‍ഗ്രസ് സര്‍ക്കാരുകളെ ബി.ജെ.പി അട്ടിമറിച്ചപ്പോള്‍ അനങ്ങാതിരുന്ന ആളാണ് ആന്റണി. അങ്ങനെ ഉള്ള ആന്റണിക്ക് ഇടതു സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളതെന്നും എം.എം മണി ചോദിച്ചു.എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരേയും മണി രൂക്ഷമായി വിമര്‍ശിച്ചു. കേരളത്തിലെ മൊത്തം നായന്മാരുടെ വിതരണാവകാശം സുകുമാരന്‍ നായര്‍ക്ക് അല്ല. നേതാവായതിനാല്‍ ചുരുക്കം പേരുമാത്രം അങ്ങേര്‍ പറഞ്ഞാല്‍ വോട്ട് ചെയ്യുന്നവരുണ്ടാവും. എന്നാല്‍ എല്ലാവരും കേള്‍ക്കില്ലെന്ന് എം.എം മണി കൂട്ടിച്ചേര്‍ത്തു.

error: Content is protected !!