
യൂട്യൂബർ വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജം .ചെന്നൈയിലെ ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വകലാശാലയില്‍ നിന്നും ക്ലിനിക്കൽ സൈക്കോളജിയിൽ ഗവേഷണബിരുദം നേടിയെന്നായിരുന്നു ഇയാളുടെ അവകാശവാദം. ഡോക്ടറേറ്റ് ഏറ്റുവാങ്ങുന്നതിൻ്റെ ഫോട്ടോ ഇയാൾ പ്രചരിപ്പിച്ചിരുന്നു.
ചെന്നൈയിലെ ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വകലാശാലയില്‍ പി.എച്ച്.ഡി സ്വീകരിക്കുന്ന ഫോട്ടോകളാണ് ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നത്.എന്നാൽ ഇത്തരത്തിലൊരു സർവകലാശാല പ്രവർത്തിക്കുന്നില്ല.ചെന്നൈയിൽ ഇതുപോലെ ഒരു സര്‍വകലാശാല നിലനിൽക്കുന്നില്ല .ഈ സ്ഥാപനത്തിൻ്റെ പേരിൽ ഒരു വെബ് സൈറ്റ് മാത്രമാണുള്ളത്.ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റി എന്ന ഈ സ്ഥാപനം യുജിസി അംഗീകാരമില്ലാത്ത ഒരു കടലാസ് സർവകലാശാല മാത്രമാണെന്നാണ് ഇപ്പോൾ വ്യക്തമാവുന്നത്.
ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന് ആരോപിച്ചു. ഇയാൾക്കെതിരെ റിഹാബിലിറ്റേഷൻ കൺസിൽ ഓഫ് ഇന്ത്യക്ക് പരാതി കൊടുക്കുമെന്നും അസോസിയേഷനിൽ വിജയൻ നായർ രജിസ്റ്റർ പോലും ചെയ്തിട്ടില്ലെന്നും കേരള ചാപ്റ്റർ പ്രസിഡൻ്റ് ഡോ സതീഷ് നായർ പറഞ്ഞു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന പേര് ദുരുപയോഗം ചെയ്തതിനെതിരെയും നടപടി വേണമെന്ന് സോ സതീഷ് പറഞ്ഞു. ഇയാളുടെ മെഡിക്കൽ ബിരുദത്തെക്കുറിച്ച് തമ്പാനൂർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സ്ത്രീകളെ ആക്ഷേപിച്ചെന്ന പരാതിയിൽ തമ്പാനൂർ, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിൽ വിജയ് പി നായർക്കെതിരെ കേസുകളുടെ അന്വേഷണം സൈബർ പൊലീസ് ഏറ്റെടുക്കും. ഇക്കാര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥർ നിയമോപദേശം തേടിയിട്ടുണ്ട്.