വിസി നിയമനത്തില്‍ ഗവര്‍ണറെ വെട്ടി; അഞ്ചം​ഗ സെർച്ച് കമ്മിറ്റി; ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നിര്‍ദേശിക്കും

Web Desk

സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം. വിസി നിയമന ഘടന മാറ്റും. ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും. നിലവില്‍ വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്കാണ് നിര്‍ണായക അധികാരമുള്ളത്. ഇതില്‍ മാറ്റം വരുത്താനുള്ള ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. നിലവില്‍ വിസി നിയമനത്തിന് മൂന്നംഗ സമിതിയാണുള്ളത്. ഗവര്‍ണറുടെ നോമിനി, യുജിസി നോമിനി, അതതു സര്‍വകലാശാലകളുടെ നോമിനി എന്നിവരടങ്ങുന്ന സമിതിയാണ് നിലവിലുള്ളത്. ഇത് അഞ്ചംഗ സമിതിയാക്കി മാറ്റാനാണ് പുതിയ ബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഗവര്‍ണറുടെ നോമിനിയെ സര്‍ക്കാര്‍ നിര്‍ദേശിക്കും.

കൂടാതെ സര്‍ക്കാരിന്റെ നോമിനിയും, ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ വൈസ് ചെയര്‍മാനും പുതുക്കിയ സമിതിയില്‍ ഉണ്ടാകും. നിയമപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ശുപാര്‍ശ കൂടി പരിഗണിച്ചാണ് പുതിയ ബില്ലിന് രൂപം നല്‍കിയത്. ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയെങ്കിലും നിയമസഭ പാസ്സാക്കി ഗവര്‍ണര്‍ ഒപ്പിടുന്നതോടെയേ നിയമം പ്രാബല്യത്തിലാകൂ. നിലവില്‍ വിസി നിയമനം സര്‍ക്കാരും ഗവര്‍ണരും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിതെളിക്കാറുണ്ട്. സര്‍ക്കാര്‍ ആഗ്രഹപ്രകാരമുള്ള വിസി നിയമനത്തെ ഗവര്‍ണറുടെ പ്രതിനിധിയും യുജിസി പ്രതിനിധിയും എതിര്‍ക്കുന്നതോടെ നടക്കാതെ പോകുന്നു. ഇതിന് തടയിടുക ലക്ഷ്യമിട്ടാണ് വിസി നിയമനത്തില്‍ ഭേദഗതി ബില്‍ കൊണ്ടുവരുന്നത്.

error: Content is protected !!