
NEWSDESK
തിരുവനന്തപുരം : പ്രതിഷേധവും വിവാദങ്ങളുമൊഴിവാക്കാൻ ഇക്കുറി പ്ലസ് വൺ പ്രവേശനത്തിനു മതിയായ സീറ്റുകൾ നേരത്തേ ഉറപ്പാക്കിയെന്ന് വിദ്യാഭ്യാസവകുപ്പ്. എസ്എസ്എൽസി ഫലപ്രഖ്യാപനത്തിനു മുൻപുതന്നെ സംസ്ഥാനത്തെ പ്ലസ് വൺ സീറ്റുകൾ ക്രമീകരിച്ചു. എസ്എസ്എൽസി പാസായ എല്ലാവർക്കും ഉപരിപഠനസാധ്യത ഉറപ്പാക്കുമെന്നാണ് മന്ത്രി വി. ശിവൻകുട്ടിയുടെ പ്രഖ്യാപനം.
സംസ്ഥാനത്ത് 4,24,583 പേർ എസ്എസ്എൽസി വിജയിച്ചു.പ്ലസ് വൺ-4,41,887, വിഎച്ച്എസ്ഇ-33,030 എന്നിങ്ങനെ 4,74,912 സീറ്റുകൾ ഹയർ സെക്കൻഡറി പ്രവേശനത്തിനായി ഒരുക്കിയിട്ടുണ്ട്. എസ്എസ്എൽസി വിജയിച്ചവരെക്കാൾ കൂടുതലാണ് ഇപ്പോൾ ഹയർ സെക്കൻഡറി സീറ്റുകൾ.
കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ പ്രതിഷേധം ഉയർന്നത് മലപ്പുറത്തായിരുന്നു. ഇവിടെ 79,272 പേർ എസ്എസ്എൽസി പാസായി. പ്ലസ് വണ്ണിന് 78,331 സീറ്റും വിഎച്ച്എസ്ഇയ്ക്ക് 2850 സീറ്റും ഉൾപ്പെടെ 81,382 ഹയർ സെക്കൻഡറി മലപ്പുറത്ത് ലഭ്യമാക്കിയിട്ടുണ്ട്. ഐടിഐയും പോളിടെക്നിക്കും ഒഴികെയാണിത്.