
Web Desk
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകൾ തുറന്നു. ഡാമിന്റെ മൂന്ന് ഷട്ടറുകളാണ് തുറന്നത്. 534 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കുന്നു. 2 മണിക്കൂറിനു ശേഷം ആയിരം ഘനയടി വെള്ളം. പുറത്തേക്ക് വിടും. നീരൊഴുക്ക് 9066 ഘനയടിയാണ്.
തുറന്നുവിടുന്ന ജലം വള്ളക്കടവ്, വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുത്തറ, അയ്യപ്പൻകോവിൽ വഴി ഇടുക്കി ഡാമിലെത്തും. പെരിയാർ തീരത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പെരിയാറിൽ ഇറങ്ങാൻ പാടില്ലെന്നും നിർദേശമുണ്ട്. അതേസമയം മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നതിൽ ആശങ്കയറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. നീരൊഴുക്ക് ശക്തമായ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും കൂടുതൽ ജലം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് അടിയന്തര ഇടപെടൽ വേണമെന്ന് കത്തിൽ ആവശ്യം. അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതിന് വേണ്ടി തമിഴ്നാട് കൂടുതൽ ജലം കൊണ്ടുപോകണമെന്നും, സ്വീകരിക്കുന്ന നടപടികൾ 24 മണിക്കൂർ മുൻകൂട്ടി കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.