
News Desk
സ്ത്രീകളെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് തമിഴ്നാട് ബിജെപി. പൂജാകർമ്മങ്ങളിൽ അറിവുള്ളവരെ ക്ഷേത്രങ്ങളിൽ നിയമിക്കാമെന്നും ഇതിന് വേർതിരിവ് ശരിയല്ലെന്നും തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി തമിഴ്നാട് നേതൃത്വം വ്യക്തമാക്കി.
ഹിന്ദുമതത്തിൽ എല്ലാ ജാതിയിലുള്ളവരെയും പൂജാരികളായി നിയമിക്കാനുള്ള തീരുമാനവും തമിഴ്നാട് ബിജെപി നേതൃത്വം സ്വാഗതം ചെയ്തിട്ടുണ്ട്. സർക്കാർ തരുമാനത്തിനെതിരെ ഒരു വിഭാഗം ഹിന്ദുസംഘടനകൾ എതിർപ്പ് അറിയിച്ച് രംഗത്ത് വന്നിരുന്നു. ഇതേ സാഹചര്യത്തിൽ തന്നെയാണ് ബിജെപി നേതൃത്വത്തിന്‍റെ നിലപാടും ചർച്ചയാകുന്നത്.സർക്കാർ തീരുമാനം ആചാരലംഘനത്തിന് വഴിവയ്ക്കുമെന്നും നീക്കത്തില്‍ നിന്ന് പിന്‍മാറമണമെന്നും പരമ്പരാഗത പൂജാരിമാരുടെ സംഘടനയായ ഹിന്ദു റിലീജയസ് ട്രസ്റ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ തീരുമാനവുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.
പൂജാരികളാകാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് പരിശീലനം നൽകുമെന്നാണ് തമിഴ്നാട് സർക്കാർ വ്യക്തമാക്കിയത്.”പൂജാരികളാകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് പരിശീലനം നൽകുകയും പൂജാരിമാരായി നിയമിക്കുകയും ചെയ്യും. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചശേഷമായിരിക്കും നടപടി സ്വീകരിക്കുക.” എന്ന് മന്ത്രി പികെ ശേഖർ ബാബുവാണ് വ്യക്തമാക്കിയത്. നിലവിൽ പൂജാരിമാർ ഒഴിവുള്ള സ്ഥലങ്ങളിലായിരിക്കും നിയമനം നൽകുക. എല്ലാ ഹൈന്ദവർക്കും പൂജാരിമാരാകാം. അതുപോലെ സ്ത്രീകൾക്കും പൂജാരിമാരാകാം എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.