
Web Desk
നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് എഴുത്തുകാരി സാറാ ജോസഫ്. ആക്രമിക്കപ്പെട്ട നടിക്ക് അഞ്ചുവര്‍ഷമായി നീതി കിട്ടിയിട്ടില്ലെന്നും നീതി കിട്ടുന്നതിന്റെ നാന്ദിയായിട്ടാണ് അന്വേഷണം അവസാനിപ്പിക്കുന്നതെന്നും സാറാ ജോസഫ് ഫെയ്സ് ബുക്കില്‍ കുറിച്ചു.
‘അതിജീവിതയ്ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചതായി കാണുന്നു. കഴിഞ്ഞ അഞ്ചു വർഷവും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പാർട്ടിയും മന്ത്രിസഭയും എങ്ങനെയൊക്കെ അവളുടെയൊപ്പമായിരുന്നു എന്നതിന് കേരളത്തിലെ ജനങ്ങൾ സാക്ഷികളാണല്ലോ. ഇനി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മുഖ്യമന്ത്രി അതിജീവിതക്കൊപ്പമുണ്ടാവുമെന്ന കാര്യം തീർച്ച. അങ്ങനെ ഒടുവിൽ അവൾക്ക് നീതി കിട്ടും. അതിന്റെ നാന്ദിയായിട്ടാണ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നത്. അല്ലാതെ, വേറൊന്നുമല്ല’- കുറിപ്പിൽ പറയുന്നു. കേസിന്റെ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ആദ്യഘട്ടത്തിൽ പിന്തുണയ്ക്കുകയും സ്വതന്ത്ര അന്വേഷണം അനുവദിക്കുകയും ചെയ്ത സർക്കാർ രാഷ്ട്രീയ തലത്തിൽ ക്രെഡിറ്റ് വാങ്ങിയ ശേഷം പിൻവാങ്ങുകയാണെന്നും പാതിവഴിയിൽ അന്വേഷണം അവസാനിപ്പിക്കാൻ നീക്കമുണ്ടെന്നും ആരോപിച്ചാണ് ഹർജി നൽകിയത്. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപും ഭരണമുന്നണിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടു സംശയിക്കുന്നതായും ഹർജിയിൽ ആരോപിച്ചിരുന്നു.