കള്ളപ്പണം വെളുപ്പിക്കല്‍; സഞ്ജയ് റാവത്തിനെ ഇ.ഡി ചോദ്യം ചെയ്യുന്നു .

Web Desk

ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു . ചേരി വികസനവുമായി ബന്ധപ്പെട്ട ഭൂമി ഇടപാട് കേസിലാണ് ചോദ്യം ചെയ്യൽ. ഭൂമി ഇടപാടിൽ ആയിരം കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായാണ് ഇഡി കണ്ടെത്തൽ .
നേരത്തെ നോട്ടീസ് ലഭിച്ചപ്പോൾ ഹാജരാകാൻ കൂടുതൽ സമയം റാവത്ത് ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തെ താൻ ഭയപ്പെടുന്നില്ലെന്നും ഇഡി നിഷ്പക്ഷമായി കേസ് അന്വേഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ”ജീവിതത്തില്‍ ഒരിക്കലും തെറ്റ് ചെയ്തിട്ടില്ലാത്തതിനാല്‍ എനിക്ക് ഭയമില്ല. ഇതൊക്കെ രാഷ്ട്രീയമാണെങ്കിൽ അക്കാര്യം പിന്നീടറിയാം. ഇപ്പോൾ, ഞാൻ ഒരു നിഷ്പക്ഷ ഏജൻസിയിലേക്കാണ് പോകുന്നതെന്ന് എനിക്ക് തോന്നുന്നു. ഞാൻ അവരെ പൂർണമായും വിശ്വസിക്കുന്നു” റാവത്തിനെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ശിവസേന പ്രവര്‍ത്തകരോട് ഭയപ്പെടേണ്ടന്നും ഇ.ഡി ഓഫീസിനു മുന്നില്‍ തടിച്ചുകൂടരുതെന്നും റാവത്ത് ആവശ്യപ്പെട്ടു. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി,കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു റാവത്തിന്‍റെ ട്വീറ്റ്.
ശിവസേന സ്ഥാപക നേതാവ് ബാല്‍ താക്കറെയുടെ ഛായാചിത്രത്തിനു മുന്നില്‍ നില്‍ക്കുന്ന തന്‍റെ ഫോട്ടോയും റാവത്ത് ട്വീറ്റിനൊപ്പം പങ്കുവച്ചിരുന്നു. ചൊവ്വാഴ്ചയായിരുന്നു റാവത്ത് ഇ.ഡിക്ക് മുന്നില്‍ ഹാജരാകേണ്ടിയിരുന്നത്. എന്നാൽ, രേഖകൾ അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാക്കാൻ അദ്ദേഹത്തിന്‍റെ അഭിഭാഷകൻ 13-14 ദിവസത്തെ സമയം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഏജൻസി അതു നിരസിച്ചു. മഹാരാഷ്ട്രയിലെ അന്നത്തെ രാഷ്ട്രീയ പ്രതിസന്ധിയെത്തുടർന്ന് തിങ്കളാഴ്ച ആദ്യ സമൻസിൽ ഹാജരാകാത്തതിനെ തുടർന്ന് ജൂലൈ ഒന്നിന് മുമ്പ് ഹാജരാകാൻ ഇഡി അദ്ദേഹത്തിന് രണ്ടാമത്തെ സമൻസ് അയക്കുകയായിരുന്നു.

error: Content is protected !!