
Local News
കോടഞ്ചേരി വില്ലേജിലെ ശാന്തിനഗർ പ്രദേശത്തെ എല്ലാ റവന്യൂ രേഖകളും ഉള്ള കൃഷിഭൂമി ഒരു മുന്നറിയിപ്പുമില്ലാതെ തോട്ട ഭൂമിയായി തരംതിരിച്ച് നിർമ്മാണപ്രവർത്തനങ്ങൾ തടഞ്ഞ പിണറായി സർക്കാരിൻറെ നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കുടിയേറ്റ കാലംതൊട്ട് എല്ലാ റവന്യൂ രേഖകളും ഉള്ള കൃഷിഭൂമി ആയ 464 ഏക്കർ ഭൂമി ഒരു മുന്നറിയിപ്പുമില്ലാതെ തോട്ടഭൂമി ആയി തരംതിരിച്ച്124 കർഷകരുടെ എല്ലാ കാർഷിക നിർമ്മാണ പ്രവർത്തനങ്ങളും വിലക്കിയ സർക്കാർ നടപടി അടിയന്തരമായി പിൻവലിക്കണമെന്നും പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ആവശ്യപ്പെട്ടു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സണ്ണി കാപ്പാട്ട്മല അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് വിൻസെൻറ് വടക്കേ മുറിയിൽ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജോസ് പെരുമ്പള്ളി പള്ളി എന്നിവർ പ്രസംഗിച്ചു.ജോബി ഇലന്തൂർ, ജോസ് പൈക, ചിന്ന അശോകൻ, വാസുദേവൻ ഞാറ്റുകലയിൽ, ബേബി കളപ്പുര എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.