എത്തിയത് തെറ്റായ പരീക്ഷ കേന്ദ്രത്തിൽ; വിദ്യാര്‍ഥിയെ ശരിയായ പരീക്ഷാ കേന്ദ്രത്തിലെത്തിച്ച് പൊലീസുകാരന്‍

WebDesk

തെറ്റായ പരീക്ഷ കേന്ദ്രത്തിൽ എത്തിയ വിദ്യാര്‍ഥിയെ ശരിയായ പരീക്ഷാ കേന്ദ്രത്തിലെത്തിച്ച് പൊലീസുകാരന്‍. ഗുജറാത്തിലാണ് സംഭവം നടക്കുന്നത്. ബോർഡ് പരീക്ഷയ്ക്കായി മകളെ പിതാവ് കൊണ്ടുവിട്ടത് തെറ്റായ പരീക്ഷാ കേന്ദ്രത്തില്‍ ആയിരുന്നു. പരീക്ഷാ കേന്ദ്രത്തിലെത്തി റോള്‍ നമ്പര്‍ പരിശോധിക്കുമ്പോഴാണ് പരീക്ഷ എഴുതേണ്ട കേന്ദ്രം മാറിപോയെന്ന കാര്യം തിരിച്ചറിയുന്നത്. ശരിയായ പരീക്ഷാ കേന്ദ്രത്തിലെത്താൻ വേണ്ടത് 20 കിലോമീറ്റർ കൂടിയുണ്ടെന്ന് വ്യക്തമായത്.
കുട്ടിയെ പരീക്ഷാ കേന്ദ്രത്തിലാക്കിയതിന് ശേഷം പിതാവ് മടങ്ങിപോകുകയും ചെയ്തു. ഇതോടെ കൃത്യ സമയത്ത് പരീക്ഷയ്ക്ക് എത്തിച്ചേരാനാകുമോ എന്ന ടെൻഷനിലായിരുന്നു വിദ്യാർത്ഥി. അപ്പോഴാണ് പരീക്ഷാ കേന്ദ്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന യുവ പൊലീസുകാരന്റെ ശ്രദ്ധയിൽ ഇത് പെടുന്നത്. . അടുത്ത് ചെന്ന് വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പരീക്ഷ എഴുതേണ്ട കേന്ദ്രം മാറിപോയെന്ന കാര്യം പറയുന്നത്. ഉടന്‍ തന്നെ പൊലീസ് ജീപ്പുമായി എത്തിയ പൊലീസുകാരന്‍ സൈറണും മുഴക്കി കുട്ടിയെ 20 കിലോമീറ്റര്‍ അകലെയുള്ള ശരിയായ പരീക്ഷാ കേന്ദ്രത്തിലെത്തിച്ചു.
പരീക്ഷാ കേന്ദ്രത്തില്‍ കൃത്യമായി എത്തിക്കുക മാത്രമല്ല, കുട്ടി പരീക്ഷ എഴുതിയെന്ന് ഉറപ്പാക്കുകയും ചെയ്തു. കൃത്യസമയത്ത് ഹാളിലെത്തിച്ചില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ വിദ്യാര്‍ഥിയുടെ ഒരു വര്‍ഷം നഷ്ടമാകുമായിരുന്നു.ആദര്‍ശ് ഹെഗ്ഡേ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് തന്‍റെ അക്കൗണ്ടിലൂടെ സംഭവം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. പൊലീസുകാരനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

error: Content is protected !!