
Web Desk
മൊബൈൽ ഫോണിൽ ശബ്ദം കൂട്ടി പാട്ടുവെച്ചതിന് പാലക്കാട് യുവാവ് സഹോദരനെ അടിച്ചു കൊന്നു. കൊപ്പം മുളയംകാവ് സ്വദേശി സൻവർ ബാബുവാണ് ഇളയ സഹോദരൻ ഷക്കീറിൻ്റെ മർദ്ദനമേറ്റ് മരിച്ചത്. മൊബൈലിൽ ഉറക്കെ പാട്ടു വെച്ചതിന് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയ്ക്കാണ് സംഭവം. സൻവർ ബാബു മൊബൈലിൽ പാട്ടുവെച്ചപ്പോൾ ശബ്ദം കുറക്കാൻ ഷക്കീർ ആവശ്യപ്പെട്ടു. എന്നാൽ ശബ്ദം കുറയ്ക്കാതെ വന്നതോടെ ഷക്കീർ വീടിന് പുറക് വശത്ത് നിന്നും മരക്കഷണമെടുത്ത് സൻവർ ബാബുവിനെ മർദിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച പുലർച്ചെ സൻവർ ബാബു മരിക്കുകയായിരുന്നു. സംഭവത്തിൽ കൊപ്പം പൊലീസ് സഹോദരൻ ഷക്കീറിനെ അറസ്റ്റ് ചെയ്തു.