എൻഐടി വിദ്യാർഥി ഗവേണിങ് ബോഡി തിരഞ്ഞെടുപ്പ്: വിദ്യാർഥി പ്രതിനിധികൾക്ക് വിജയം

ചാത്തമംഗലം ∙ എൻഐടി വിദ്യാർഥി ഗവേണിങ് ബോഡി തിരഞ്ഞെടുപ്പിൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന്റെ നയങ്ങളോടു വിയോജിപ്പുകൾ ഉള്ള സ്വതന്ത്ര നിലപാട് സ്വീകരിക്കുന്ന വിദ്യാർഥി പ്രതിനിധികൾക്ക് വിജയം. തെലുങ്ക് വിഭാഗത്തിന് സംവരണം ചെയ്ത ജന.സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ഹേമന്ദ് ചോടിസെട്ടി ആണ് വിജയിച്ചത്. അമിഷ കുമാരി (ഫിനാൻസ് സെക്രട്ടറി), പലൂരി ഗുണശേഖർ (യുജി അക്കാദമിക് സെക്രട്ടറി), പൂർവേഷ് യാദവ് (ഹോസ്റ്റൽ ആക്ടിവിറ്റീസ് സെക്രട്ടറി), എസ്.അമീന (പിജി അക്കാദമിക് സെക്രട്ടറി), അൽവിന വിനോയ് ചാഴൂർ (കൾചറൽ സെക്രട്ടറി), എസ്.എം.റയാൻ (സയൻസ് ആൻഡ് ടെക്നോളജി സെക്രട്ടറി), സി.അക്ഷയ് (സ്പോർട്സ് സെക്രട്ടറി) എന്നിവരാണ് വിജയിച്ചത്. മലയാളി ഇതര വിദ്യാർഥികൾക്ക് സംവരണം ചെയ്ത പിഎച്ച്ഡി അക്കാദമിക് വിഭാഗത്തിൽ ആരും നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നില്ല.

അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന്റെ പിന്തുണയോടെ മത്സരിച്ച ഒരാൾക്ക് മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത് എന്ന് വിദ്യാർഥികൾ പറഞ്ഞു. ഇമെയിൽ വഴി ആയിരുന്നു വോട്ടെടുപ്പ്. 21 അംഗ ഗവേണിങ് ബോഡിയിൽ 11 അഡ്മിനിസ്ട്രേഷൻ വിഭാഗം നാമനിർദേശം ചെയ്യുന്ന അധ്യാപക പ്രതിനിധികളും സ്പീക്കർ അടക്കം 10 വിദ്യാർഥി പ്രതിനിധികളുമാണ് പുതുക്കിയ തീരുമാനം അനുസരിച്ച് ഉണ്ടാകുക. ഇതിൽ 5 സ്ഥാനങ്ങൾ മലയാളി ഇതര വിദ്യാർഥികൾക്ക് സംവരണം ചെയ്തത് വിവാദമായിരുന്നു. ശേഷിക്കുന്ന 4 ജനറൽ സീറ്റുകളിൽ ആണ് 80 ശതമാനത്തോളം വരുന്ന മലയാളി വിദ്യാർഥികൾക്ക് മത്സരിക്കാൻ അവസരം. ഗവേണിങ് ബോഡി രൂപീകരിച്ചതിനു ശേഷം ആണ് പുതിയ നിയമാവലി അനുസരിച്ച് സ്പീക്കർ തിരഞ്ഞെടുപ്പ്. നേരത്തെ ഉണ്ടായിരുന്ന സ്റ്റുഡന്റ്സ് അഫയേഴ്സ് കൗൺസിൽ പിൻവലിച്ചാണ് മലയാളി ഇതര വിദ്യാർഥികൾക്ക് ഭൂരിപക്ഷം സ്ഥാനങ്ങളും സംവരണം ചെയ്ത രീതിയിൽ സ്റ്റുഡന്റ്സ് ഗവേണിങ് ബോഡി നിയമം സെനറ്റ് പാസാക്കിയത്. അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന്റെ നയങ്ങളോടു വിദ്യാർഥികൾ പുലർത്തുന്ന വിയോജിപ്പ് പലപ്പോഴും സ്റ്റുഡന്റ്സ് അഫയേഴ്സ് കൗൺസിലിന്റെ എതിർപ്പിനും പ്രതിഷേധത്തിനും കാരണമായിരുന്നു. ഇത് അധികൃതർക്ക് അമർഷം ഉണ്ടാകുകയും തങ്ങൾക്ക് വഴങ്ങുന്ന വിദ്യാർഥികളെ നേതൃ സ്ഥാനത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുനഃസംഘടന എന്നാണ് അധ്യാപകരുടെയും വിദ്യാർഥികളുടെയും ആരോപണം.

error: Content is protected !!