നിപ്പ: കോഴിക്കോട് മെഡിക്കൽ കോളജിലെ വൈറോളജി ലാബ് അനിശ്ചിതത്വത്തിൽ

കോഴിക്കോട്∙ ആദ്യ നിപ്പ റിപ്പോർട്ട് ചെയ്ത കാലത്ത് നിർമാണം തുടങ്ങിയ കോഴിക്കോട് മെഡിക്കൽ കോളജിലെ ബിഎസ്എൽ 3 വൈറോളജി ലാബിന്റെ നിർമാണം അനിശ്ചിതത്വത്തിൽ. 6 വർഷം മുൻപ് ലാബിന്റെ നിർമാണ ചുമതല കേന്ദ്ര പൊതുമരാമത്ത് വകുപ്പിനെയാണ് (സിപിഡബ്‌ള്യുഡി) ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) ഏൽപിച്ചത്.ഐസിഎംആർ ഫണ്ട് ഉപയോഗിച്ചാണ് നിർമാണം നടക്കുന്നത്. സിപിഡബ്‌ള്യുഡി കരാർ സ്വകാര്യ കമ്പനിക്കാണ് നൽകിയത്.ഗുജറാത്തിലെ കമ്പനിയിൽനിന്നു ലാബിലേക്ക് കൊണ്ടുവന്ന യന്ത്രങ്ങളുടെ നിർമാണത്തിലെ അപാകവും വൈകാൻ കാരണമായി.

തിരിച്ചയച്ച യന്ത്രങ്ങൾ വീണ്ടും ഡിസൈൻ മാറ്റി പുനർനിർമിച്ച് തിരിച്ചെത്തിയാലേ പ്രവൃത്തി പുനരാരംഭിക്കൂ. ഇക്കൊല്ലം തന്നെ പ്രവൃത്തി പൂർത്തിയാകുമെന്ന് പ്രിൻസിപ്പൽ ഡോ.കെ.ജി.സജീത്ത് കുമാർ പറഞ്ഞു.ഐസിഎംആർ അനുവദിച്ച 5.5 കോടി ഉപയോഗിച്ച് 2019ൽ ആണ് നിർമാണം ആരംഭിച്ചത്. പിന്നീട് എസ്റ്റിമേറ്റ് 11 കോടിയായി. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) മുഖേനെയാണ് ലാബിലേക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്. ലാബിലേക്കുള്ള വിലകൂടിയ പല ഉപകരണങ്ങളും പുറത്ത് ഇറക്കി വച്ചിട്ട് മാസങ്ങളായി.

error: Content is protected !!