
newsdesk
മാവൂർ : മാവൂർ പോലീസ് സ്റ്റേഷന്‍ പരിധിയിലെ തെങ്ങിലക്കടവിൽ വെച്ച് യുവാവിനെ കത്തികൊണ്ട് കുത്തിയ കേസിലെ പ്രതികൾ മാവൂർ കണ്ണിപറമ്പ് സ്വദേശികളായ കാക്കാരത്ത് വീട്ടിൽ മുഹമ്മദ് സവാദ് (22 വയസ്സ്), കുറുമ്പനത്തടത്തിൽ വീട്ടിൽ അനസ് (22 വയസ്സ്) എന്നിവരെ മാവൂർ പോലീസ് പിടികൂടി.
24.09.2025 തിയ്യതി പുലർച്ചെ തെങ്ങിലക്കടവ് സ്വദേശിയായ സൽമാൻ ഫാരിസ് കടം വാങ്ങിയ 2000 രൂപ തിരികെ കൊടുക്കാത്തതിലുള്ള വിരോധം വെച്ച് പ്രതികൾ പരാതിക്കാരന്റെ തെങ്ങിലക്കടവിലുള്ള കോമൂച്ചിക്കൽ എന്ന വീട്ടിലേക്ക് അതിക്രമിച്ച് കയറി യുവാവിനെ തടഞ്ഞ് വെച്ച് കത്തിയുപയോഗിച്ച് ഇടത് ഷോൾഡറിനും വാരിയെല്ലിനും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കുത്തേറ്റ് ഗുരുതരമായ പരിക്കേറ്റ യുവാവ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സ തേടി. തുടർന്ന് മാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മെഡിക്കൽ കോളേജ് പരിസരത്ത് വെച്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മാവൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റെ് സബ്ബ് ഇൻസ്പെക്ടർ സന്തോഷ്, എസ് സി പി ഓ മാരായ രജീഷ്, ജിനചന്ദ്രൻ, ബിബിൻ ലാൽ, ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.