
newsdesk
മാവൂർ ∙ സഹപാഠിക്കു വീടൊരുക്കാൻ തട്ടുകട നടത്തി വിദ്യാർഥികൾ. മാവൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർഥികളാണു കൂട്ടുകാരനു വീടു നിർമിച്ചു നൽകാൻ സ്കൂൾ കലോത്സവ ദിവസങ്ങളിൽ തട്ടുകട നടത്തി പണം കണ്ടെത്തുന്നത്. ആൺകുട്ടികൾ നടത്തുന്ന ‘കേറി കുടുങ്ങി’ എന്ന തട്ടുകടയും പെൺകുട്ടികളുടെ ‘ജിമിക്കി തട്ടുകട’യും രണ്ടു ദിവസങ്ങളായി സ്കൂൾ മുറ്റത്ത് ഹിറ്റായി. ഇവർക്കു കൂട്ടായി രക്ഷിതാക്കളും അധ്യാപകരും മറ്റു സ്കൂൾ ജീവനക്കാരുമുണ്ട്.
രക്ഷിതാക്കൾ വീടുകളിൽ നിന്നു വിവിധ പലഹാരങ്ങൾ ഉണ്ടാക്കിക്കൊടുത്താണ് ഇവരെ സഹായിച്ചത്. വീടുകളിൽ നിന്നെത്തിച്ച പലഹാരങ്ങൾ വിറ്റ് പെൺകുട്ടികളും, ലൈവ് സോഡ, മധുര പാനീയങ്ങൾ, പഴങ്ങൾ, ഉപ്പിലിട്ട പഴങ്ങൾ എന്നിവ വിറ്റ് ആൺകുട്ടികളും സജീവമായി. പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചാണ് ഇരുകൂട്ടരും തട്ടുകട ഒരുക്കിയത്.
കഴിഞ്ഞ വർഷം തട്ടുകട നടത്തിയും സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്തിയും പണം സമാഹരിച്ചിരുന്നു. വിദ്യാർഥികളുടെ സന്മനസ്സിനു കൂട്ടായി അധ്യാപകർ ചേർന്നു വീടു പണിക്കാവശ്യമായ സിമന്റ് വാങ്ങിച്ചു നൽകി. ഇക്കൊല്ലം പണി പൂർത്തിയാക്കി കൂട്ടുകാരനു വീടു സമ്മാനിക്കാനുള്ള ഒരുക്കത്തിലാണു കുട്ടികൾ.