മാറാട് കൂട്ടക്കൊല: രണ്ടു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

Web Desk

മാറാട് കേസിലെ രണ്ടു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവ്. തൊണ്ണൂറ്റിയഞ്ചാം പ്രതി കോയമോന്‍, നൂറ്റി നാല്‍പത്തിയെട്ടാം പ്രതി നിസാമുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.
സ്‌ഫോടക വസ്തു കൈവശം വച്ചതിനും മതസ്പര്‍ധ വളര്‍ത്തിയതിനുമാണ് കോയമോന് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷത്തി രണ്ടായിരം രൂപ പിഴയും വിധിച്ചത്. കൊലപാതകം, മാരകായുധങ്ങളുമായി കലാപമുണ്ടാക്കുക തുടങ്ങിയവയാണ് നിസാമുദീനെതിരെ തെളിഞ്ഞ കുറ്റങ്ങള്‍.

ഇരട്ട ജീവപര്യന്തം തടവിന് പുറമെ 56000 രൂപ പിഴയും നിസാമുദ്ദീന്‍ നല്‍കണം. സര്‍ക്കാരിനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ ആര്‍ ആനന്ദ് ഹാജരായി. 2003 മേയ് 2 ന് ആയിരുന്നു ഒന്‍പത് പേര്‍ മരിച്ച മാറാട് കലാപം.
2011 ജനുവരി 23-ന് സൗത്ത് ബീച്ചില്‍ ഒളിവില്‍ താമസിക്കുന്നതിനിടയിലാണ് കോയമോന്‍ പിടിയിലാവുന്നത്. വിചാരണസമയത്ത് ഹൈദരാബാദിലേക്കുകടന്ന ഇയാള്‍ നാട്ടില്‍ തിരിച്ചെത്തി ഒളിവില്‍പ്പോവുകയായിരുന്നു. 2010 ഒക്ടോബര്‍ 15-നാണ് നിസാമുദ്ദീന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലാവുന്നത്. നാടന്‍ ബോംബുണ്ടാക്കിയെന്നതാണ് കോയമോനെതിരായ കുറ്റം. നിസാമുദ്ദീന്‍ കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളിയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം

error: Content is protected !!