ശബരിമല തീർഥാടകരുടെ ബസ് കൊയിലാണ്ടിയിൽ അപകടത്തിൽപെട്ടു; 18 പേർക്കു പരുക്ക്

കൊയിലാണ്ടി: ∙ തിരുവങ്ങൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 പേർക്കു പരുക്ക്. ബസ് ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നു. പുലർെച്ച ആറു മണിയോടെ ദേശീയപാതയിൽ തിരുവങ്ങൂർ അടിപ്പാതയ്ക്കു സമീപമാണ് അപകടം ഉണ്ടായത്. ആരുടെയും പരുക്കു ഗുരുതരമല്ല. ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.

പരുക്കേറ്റവരിൽ ആറു പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരുക്കേറ്റ എല്ലാവരും തമിഴ്നാട് സ്വദേശികൾ ആണ്. ശബരിമല ദർശനം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. വെങ്ങളം ഭാഗത്തു നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്ന വഴിയിൽ നിർത്തിയിട്ട കർണാടക റജിസ്ട്രേഷനിലുള്ള ലോറിയുടെ പിന്നിലാണ് ബസ് ഇടിച്ചുകയറിയത്. ഇടിയുടെ ശക്തിയില്‍ ബസിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

error: Content is protected !!