
Web Desk
സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട് അധ്യാപക സംഘടനകളുടെ യോഗം നാളെ നടക്കും. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമിന്റെ യോഗം മന്ത്രിയുടെ അധ്യക്ഷതയിലാകും നടക്കുക. നാളെ രാവിലെ 11നാണ് യോഗം നടക്കുക.
അതേസമയം, സ്‌കൂൾ തുറക്കുന്നതിലെ മാർഗരേഖയിൽ ഏകദേശ ധാരണയായെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഇന്നലെ അറിയിച്ചിരുന്നു. അടുത്ത മാസം അഞ്ചോടെ മാർഗരേഖ പുറത്തിറക്കും. അധ്യാപകർ ,വിദ്യാർത്ഥികൾ ,പിടിഎ ,ആരോഗ്യവകുപ്പ് ,ജനപ്രതിനിധികൾ,തദ്ദേശസ്ഥാപനങ്ങൾ തുടങ്ങിയവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് ധാരണയായിട്ടുണ്ട്. അധ്യാപക, വിദ്യാർത്ഥി സംഘടനകളുമായി ഓൺലൈൻ യോഗം നാളെയും മറ്റന്നാളുമായി ചേരും. കളക്ടർമാരുമായും യോഗം ചേരുമെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. കുട്ടികൾ കൂടുതലുള്ള സ്‌കൂളുകളിൽ രണ്ട് ഷിഫ്റ്റുകളായി പഠനം വേണമെന്ന നിർദ്ദേശം ഉയർന്നിട്ടുണ്ട്.
മൂവയിരത്തിലധികം കുട്ടികൾ പഠിക്കുന്ന നിരവധി സ്‌കൂളുകൾ സംസ്ഥാനത്തുണ്ട്. പകുതി കുട്ടികളെ അനുവദിച്ചാൽ പോലും ആയിരത്തി അഞ്ഞൂറു കുട്ടികളെ ഒരേ സമയം സ്‌കൂളിലേക്ക് പ്രവേശിപ്പിക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് ഷിഫ്റ്റ് സമ്പ്രാദായമെന്ന ആശയം. ഇക്കാര്യത്തിൽ വിശദമായ ചർച്ചയ്ക്ക് ശേഷം തീരുമാനമെടുക്കാനാണ് ധാരണ.