
Web Desk
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി (75) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു മരണം. ഇന്നലെ വൈകീട്ട് 6.15 ഓടെയാണ് അഹമ്മദ് കുട്ടി മരിക്കുന്നത്. ഈ മാസം 16ന് അദ്ദേഹം കൊവിഡ് നെഗറ്റീവായിരുന്നു. ഇതിന് പിന്നാലെ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിക്കുകയും കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇതുവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ 52 വ്യക്തികളാണ് ബ്ലാക്ക് ഫംഗസ് ബാധയേറ്റ് ചികിത്സ തേടിയത്.
അതേസമയം, ഇന്നലെ എറണാകുളത്ത് വീണ്ടും ബ്ലാക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഉദയംപേരൂര്‍ സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡിന് പിന്നാലെയാണ് മാരക രോഗം പിടിപെട്ടത്. വീട്ടമ്മയും ഭര്‍ത്താവും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികിത്സയില്ലാണ്.
മ്യൂക്കറൈല്‍സ് വിഭാഗത്തില്‍പ്പെട്ട ഫംഗസാണ് ഈ രോഗമുണ്ടാക്കുന്നത്. ഈ രോഗാണു രക്തക്കുഴലിനെയാണ് ബാധിക്കുന്നത്. രക്തക്കുഴലില്‍ പ്രവേശിച്ച് അത് ബ്ലോക്ക് ചെയ്യുകയും രക്തയോട്ടം നിലപ്പിക്കുകയും ചെയ്യുന്നു മാത്രമല്ല ആ രക്തക്കുഴല്‍ പോകുന്ന ഭാഗം മുഴുവന്‍ നിര്‍ജീവമാക്കുകയും ചെയ്യുന്നു.
മുഖത്തെ സ്‌കിന്നില്‍ എവിടെയെങ്കിലും ചെറിയ മാറ്റങ്ങള്‍, തൊടുന്നത് അറിയാതെയിരിക്കുക ഇവയൊക്കെയാണ് പ്രധാന ലക്ഷണങ്ങള്‍. അതുപോലെ മുഖത്തിന്റെ ഏതെങ്കിലും ഒരുവശത്ത് അതികഠിനമായ വേദനയും ലക്ഷണമാണ്. കണ്ണിന്റെ ചലനത്തേയും കാഴ്ചയേയും ബാധിക്കുന്ന അസ്വസ്ഥതകള്‍, മൂക്കില്‍ നിന്നും നിറവിത്യാസമുള്ള സ്രവം വരിക എന്നിവയും ബ്ലാക്ക് ഫംഗസ് രോഗബാധയുടെ ലക്ഷണങ്ങളാണ്. പ്രധാനമായും മൂക്ക്, കണ്ണ്, തലച്ചോറ് എന്നിവയെയാണ് ഈ രോഗം ബാധിക്കുക. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ ശ്വാസകോശം, കിഡ്‌നി എന്നിവയെയും ബാധിക്കാറുണ്ട്.
സാധാരണ ഒരു വ്യക്തിക്ക് മ്യൂക്കോര്‍മൈക്കോസിസ് രോഗം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. പക്ഷെ നിലവിലെ സാഹചര്യത്തില്‍ രോഗത്തെക്കുറിച്ചുള്ള അറിവും ജാഗ്രതയും നമുക്ക് ഉണ്ടായിരിക്കണം. ഷുഗര്‍ ലെവല്‍ വളരെ കൂടുതലുള്ളവരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ ഷുഗര്‍ലെവല്‍ എപ്പോഴും നോര്‍മലായിരിക്കാന്‍ ശ്രദ്ധിക്കുക