
Web Desk
കാർഗിൽ യുദ്ധത്തിൽ മരിച്ച വീര ജവാന്മാർക്ക് ആദരാഞ്ജലിയർപ്പിച്ച് രാജ്യം. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബാരാമുല്ല യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് ദ്രാസിലെ കാർഗിൽ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കാൻ കഴിയാതിരുന്നത്.സ്വതന്ത്ര ഇന്ത്യ കണ്ട വലിയ യുദ്ധങ്ങളിൽ ഒന്ന്. കാർഗിൽ യുദ്ധം. ദ്രാസ് മേഖലയിൽ ആടിനെ തേടിയിറങ്ങിയ താഷി നഗ്യാനാണ് പാക് നുഴഞ്ഞുകയറ്റശ്രമം സൈന്യത്തെ അറിയിച്ചത്.തൊട്ട് പിന്നാലെ കര നാവിക വ്യോമ സേനകൾ ഒരുമിച്ച് നിരന്നു. ഇന്ത്യ ഓപ്പറേഷൻ വിജയ് ആരംഭിച്ചു.1999 മെയ് രണ്ടു മുതൽ മുതൽ ജൂലൈ വരെ 72 ദിവസം നീണ്ട പോരാട്ടം.
യുദ്ധത്തിൽ 527 ജവാന്മാരാണ് മരിച്ചത്. കാർഗിലിൽ ഇന്ത്യ വിജയക്കൊടി പാറിയച്ചതിന്റെ ഓർമ്മയ്ക്കാണ് എല്ലാ ജൂലൈ 26നും കാർഗിൽ വിജയ് ദിവസായി രാജ്യം ആചരിക്കുന്നത്.1999 ലെ മഞ്ഞുമൂടിയ മേയ് മാസത്തിലായിരുന്നു, കാർഗിലിൻറെ മണ്ണിലേക്ക് ചതിപ്രയോഗത്തിലൂടെയുള്ള അയൽക്കാരൻറെ കടന്നുകയറ്റം. പ്രദേശത്തെ ആട്ടിടയന്മാരാണ് ആയുധധാരികളായ അപരിചിതരുടെ സാന്നിധ്യം ആദ്യം കണ്ടത്. സൂചന പിന്തുടർന്ന് പട്രോളിംഗിനിറങ്ങിയ ക്യാപ്റ്റൻ സൗരഭ് കാലിയയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘം മടങ്ങിവന്നില്ല. ഒട്ടും വൈകിയില്ല, ഇന്ത്യൻ സൈന്യം ആ വലിയ പോരാട്ടത്തിന് പേരിട്ടു. ഓപ്പറേഷൻ വിജയ്.
ആകാശത്തുനിന്ന് വ്യോമസേനയുടെ മിഗ്, മിറാഷ് വിമാനങ്ങളും, താഴ്വാരത്ത് നിന്ന് കരസേനയുടെ ബൊഫോഴ്സ് തോക്കുകളും പാക് നുഴഞ്ഞുകയറ്റുകാർക്ക് നേരെ നിരന്തരം തീ തുപ്പി. ഇന്ത്യൻ സൈന്യത്തിന്റഎ നിശ്ചയദാർഢ്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാനുള്ള കരുത്തില്ലെന്ന് ബോധ്യപ്പെട്ട പാക് ചതിയൻപട പരാജയം സമ്മതിച്ചു. തോലോലിങ്, ഹംപ് പോയിൻറ്, ടൈഗർഹിൽ… തന്ത്രപ്രധാന കുന്നുകളിലെല്ലാം ഇന്ത്യൻ പാതക വീണ്ടും ഉയർന്നു പാറി. കാർഗിലിൽ തുടങ്ങിയ ആഘോഷം രാജ്യമെങ്ങും പടർന്നു.