ആന്റി എല്‍.ജി.ബി.ടി. നിയമത്തിന് അംഗീകാരം നല്‍കി ഹംഗറി

News Desk

എല്‍.ജി.ബി.ടി. വിഭാഗത്തിനെതിരെ നിയമം പാസാക്കി ഹംഗറി. 2022ലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ആന്റി എല്‍.ജി.ബി.ടി. നിയമത്തിന് പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ അംഗീകാരം നല്‍കിയത്. സ്വവര്‍ഗ്ഗരതി, എല്‍.ജി.ബി.ടി. വിഭാഗത്തിന്റെ അവകാശങ്ങള്‍, ലിംഗമാറ്റം സംബന്ധിച്ച വിഷയങ്ങള്‍ എന്നിവ സ്‌കൂളുകളില്‍ പഠിപ്പിക്കാനോ പ്രചരിപ്പിക്കാനോ പാടില്ലെന്നും നിയമത്തില്‍ പറയുന്നു.

യാഥാസ്ഥിതിക ക്രിസ്ത്യന്‍ അജണ്ട പിന്തുടരുന്ന പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനും അദ്ദേഹത്തിന്റെ ഫിഡെസ് പാര്‍ട്ടിയുമാണ് ഈ നീക്കത്തിന് പിന്നില്‍. ഇതുപ്രകാരം സ്‌കൂളുകളില്‍ എല്‍.ജി.ബി.ടി. വിഭാഗത്തെപ്പറ്റിയുള്ള ചര്‍ച്ചകളും സംവാദങ്ങളും നടത്താന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.

എന്നാല്‍ സര്‍ക്കാരിന്റെ പുതിയ നീക്കത്തിനെതിരെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എല്‍.ജി.ബി.ടി. സമൂഹത്തെ തെറ്റായ രീതിയിലാണ് സര്‍ക്കാര്‍ വ്യഖ്യാനിച്ചിരിക്കുന്നതെന്നും നിയമം പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

പുതിയ നിയമപ്രകാരം സ്വവര്‍ഗ്ഗ വിവാഹം ചെയ്ത ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ കഴിയില്ല. സ്വവര്‍ഗ്ഗ വിവാഹത്തെ അംഗീകരിക്കാത്ത ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഹംഗറി. വിവാഹം ആണും പെണ്ണും തമ്മിലുള്ള കൂടിച്ചേരലാണെന്നും മറ്റുള്ളവയെ അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ഹംഗറിയിലെ നിലവിലെ നിയമത്തില്‍ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ നടത്തിയ നീക്കത്തോടെ എല്‍.ജി.ബി.ടി. വിഭാഗത്തെ പാടെ അവഗണിക്കുന്നുവെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

error: Content is protected !!