
Web Desk
വിമാനത്താവളത്തിൽ സ്വർണക്കടത്ത് സംഘത്തിന് ഒത്താശ ചെയ്ത 3 ഇൻസ്പെക്ടർമാരെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാർ സർവീസിൽ നിന്നു പിരിച്ചുവിട്ടു. രോഹിത് ശർമ, സാകേന്ദ്ര പസ്വാൻ, കൃഷൻ കുമാർ എന്നിവരെയാണു ജോലിയിൽ നിന്നു പിരിച്ചുവിട്ടത്. കണ്ണൂർ വിമാനത്താവളത്തിൽ നാലര കിലോഗ്രാം സ്വർണവുമായി 3 കാരിയർമാർ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിന്റെ പിടിയിലായ കേസ് അടിസ്ഥാനമാക്കിയാണ് നടപടി.കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇൻസ്പെക്ടറായിരുന്ന രാഹുൽ പണ്ഡിറ്റിന്റെ നിർദേശാനുസരണം ഇവർ പ്രവർത്തിച്ചതായി നേരത്തെ വ്യക്തമായിരുന്നു. പിടിയിലായ 4.5 കിലോഗ്രാം അടക്കം 11 കിലോഗ്രാം സ്വർണം കണ്ണൂർ വിമാനത്താവളം വഴി കടത്താൻ കള്ളക്കടത്തു സംഘത്തെ ഇവര്‍ സഹായിച്ചതായി ഡിആർഐയാണ് കണ്ടെത്തിയത്. ഡിആർഐ അറസ്റ്റ് ചെയ്ത രാഹുൽ പണ്ഡിറ്റിനെ നേരത്തെ തന്നെ ജോലിയിൽ നിന്നു പിരിച്ചുവിട്ടിരുന്നു.
അതേസമയം കള്ളക്കടത്തുകാരെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ജനുവരിയില്‍ കസ്റ്റംസിനെ കേന്ദ്രീകരിച്ച് സിബിഐ റെയ്ഡ് നടത്തിയിരുന്നു. അന്ന് മൂന്നരലക്ഷം രൂപയും സ്വര്‍ണ്ണവും കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് കണ്ടെടുത്തിരുന്നു. 4 കസ്റ്റംസ് സൂപ്രണ്ടുമാരടക്കം 14 പേര്‍ക്കെതിരെ കേസ് ചാർജ് ചെയ്യുകയും ചെയ്തു. ഇവര്‍ക്കെതിരെ അന്ന് വകുപ്പുതല നടപടിക്കും ശുപാര്‍ശ നല്‍കിയിരുന്നു.