
newsdesk
കൊച്ചി : നെടുമ്പാശ്ശേരിയിൽ അടിയന്തിര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ലാൻഡിങ് ഗിയറിലെ തകരാറിനെ തുടർന്നാണ് വിമാനം അടിയന്തിരമായി ഇറക്കിയത്. വിമാനത്തില്‍ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ജിദ്ദയില്‍ നിന്ന് കരിപ്പൂരില്‍ ഇറങ്ങേണ്ട എയർ ഇന്ത്യ എക്സപ്രസ് വിമാനമാണ് നെടുമ്പാശ്ശേരിയിൽ ഇറക്കിയത്. യാത്രക്കാർ സുരക്ഷിതരാണെന്ന് സിയാല്‍ അധികൃതർ അറിയിച്ചു.
ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് രാവിലെ എത്തേണ്ട വിമാനമായിരുന്നു ഇത്. യാത്രമധ്യേ വിമാനത്തിന് സാങ്കേതിക തകരാറുകള്‍ സംഭവിച്ചതിനെ തുടർന്ന് അടിയന്തിര ലാൻഡിങ് വേണമെന്ന് പൈലറ്റ് ആവശ്യപ്പെടുകയായിരുന്നു. ലാൻഡിങ് ഗിയറിന് തകരാർ സംഭവിച്ചതായും വിമാനത്തിന്റെ രണ്ട് ടയറുകളും പൊട്ടിയതായാണ് വിവരങ്ങള്‍. വിമാനത്തിന്റെ ലാൻഡിങ്ങിനായി കൊച്ചി വിമാനത്താവളം സജ്ജമായിരുന്നു.