
Web Desk
ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതില്‍ തെറ്റുണ്ടായിട്ടില്ലെന്ന് എറണാകുളം ജില്ലാ കലക്ടര്‍ ഡോ. രേണുരാജ്. അവധി പ്രഖ്യാപിച്ചത് പൂര്‍ണ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. രാവിലെ 7.30 നുള്ള മുന്നറിയിപ്പ് അനുസരിച്ചാണ് അവധി പ്രഖ്യാപിച്ചത്.
അന്നേ ദിവസം ജില്ലയില്‍ റെഡ് അലര്‍ട്ട് ഉണ്ടായിരുന്നില്ല. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായത് മനസ്സിലാക്കുന്നു. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. കനത്തമഴയെത്തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ഓഗസ്റ്റ് നാലിന് രാവിലെ 8.25 ന് ജില്ലാ കലക്ടര്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതാണ് വിവാദമായത്. അവധി പ്രഖ്യാപനം വൈകിയതിനെ തുടർന്ന് എറണാകുളത്ത് അടിമുടി ആശയക്കുഴപ്പമുണ്ടായിരുന്നു. കലക്ടറുടെ അവധി പ്രഖ്യാപനത്തിന് മുമ്പുതന്നെ നിരവധി കുട്ടികൾ സ്‌കൂളുകളിൽ എത്തിയിരുന്നു.രാത്രിയിൽ ആരംഭിച്ച മഴ നിലക്കാതെ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചതെന്നും, പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടയ്ക്കേണ്ടെന്നും പിന്നാലെ മറ്റൊരു വിശദീകരണക്കുറിപ്പും കലക്ടർ പുറപ്പെടുവിച്ചു. കലക്ടറുടെ അവധി പ്രഖ്യാപനത്തിലും വിശദീകരണത്തിലും രൂക്ഷ വിമർശനമാണ് ഉയർന്നത്.