പുരാവസ്തു തട്ടിപ്പ് കേസ്; സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് പരാതി

Web Desk

മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാര്‍. കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പരാതി. തെളിവുകള്‍ പലതും അട്ടിമറിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസില്‍ പ്രതികളാണ്. ക്രൈംബ്രാഞ്ചിന് അന്വേഷണം നടത്താന്‍ പരിമിതികള്‍ ഉണ്ട്. യാഥാര്‍ത്ഥ പ്രതികള്‍ പലരും ഇപ്പോഴും പിടിയിലായില്ല. സംസ്ഥാനത്തിന് പുറത്തടക്കം നീണ്ടു നില്‍ക്കുന്നതാണ് തട്ടിപ്പ്. അതിനാല്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്ന് പരാതിക്കാര്‍ പറയുന്നു. മോന്‍സന്‍ മാവുങ്കലിനെതിരായ കേസില്‍ ആരോപണവിധേയരായ പൊലീസുദ്യോഗസ്ഥരെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി രണ്ടാഴ്ചക്കുശേഷം പരിഗണിക്കാനിരിക്കെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാര്‍ രംഗത്തുവന്നിരിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് പങ്കില്ലെന്നും ചില ഉദ്യോഗസ്ഥര്‍ മോന്‍സനില്‍ നിന്ന് പണം വാങ്ങിയത് കടമായിട്ടാണെന്നുമാണ് ക്രൈംബ്രാഞ്ച് നിലപാട്. പൊലീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ആരോപണവിധേയനായ ഉദ്യോഗസ്ഥര്‍ മോന്‍സനുമായി അടുപ്പം പുലര്‍ത്തിയിരുന്നു. ക്രൈംബ്രാഞ്ച് മുന്‍ ഡിഐജി എസ് സുരേന്ദ്രനും കുടുംബത്തിനും മോന്‍സനുമായി വലിയ അടുപ്പവും ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടുവെന്ന് കണ്ടെത്തിയിട്ടില്ലെന്നും അതിനാല്‍ പ്രതിയാക്കാനുള്ള തെളിവില്ലെന്നുമാണ് റിപ്പോര്‍ട്ട്.

error: Content is protected !!