സിനിമാ മേഖലയിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിനൊപ്പം കാവ്യയും ശ്രമിച്ചിരുന്നതായി സംശയം; വിദേശത്തുള്ള നടിയുടെ മൊഴിയെടുപ്പ് ഉടനെന്ന് ക്രൈംബ്രാഞ്ച്

Web Desk

നടിയെ ആക്രമിച്ച കേസിൽ കൂടുതൽ പേരെ ഈ ആഴ്ച ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. വിദേശത്തുള്ള നടിയുടെ മൊഴിയും ഉടൻ രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.സിനിമാ മേഖലയിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിനൊപ്പം കാവ്യയും ശ്രമിച്ചിരുന്നെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.

കാവ്യയെ കൂടാതെ ദിലീപിൻ്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെയും കേസിൽ ചോദ്യം ചെയ്യും. മുഖ്യപ്രതി പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തിലും തെളിവ് നശിപ്പിച്ചതിലും ആണ് ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുള്ളത്. ദിലീപിന്റെ ആലുവയിലെ വീട്ടിൽ നിന്ന് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത കാറിൽ പൾസർ സുനിയോടൊപ്പം അനൂപ് ഉണ്ടായിരുന്നുവെന്നാണ് ബാലചന്ദ്രകുമാർ മൊഴി നൽകിയിട്ടുള്ളത്. കാർ എപ്പോൾ ആവശ്യപ്പെട്ടാലും കോടതിയിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിന് അന്വേഷണ സംഘം കത്ത് നൽകും. സാങ്കേതിക തകരാർ ഉള്ള കാർ ദിലീപിന്‍റെ വീട്ടിൽ തന്നെ സൂക്ഷിക്കാൻ ആണ് നിർദേശം നൽകിയിട്ടുള്ളത്. 120 പേരെയാണ് സാക്ഷികളായി ഇരു കേസുകളിലായി അന്വേഷണ സംഘം ഉൾപ്പെടുത്തിരിക്കുന്നത്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിൻ്റെ നിർണ്ണായക വിവരങ്ങൾ ലഭിച്ചുവെന്നും ക്രൈം ബ്രാഞ്ച് വൃത്തങ്ങൾ നൽകുന്ന വിവരം.

പൊലീസ് പീഡനമാരോപിച്ച് നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗർ വിൻസന്റ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് ഹർജി. തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണം സംഘം നൽകിയ നോട്ടിസിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യമുണ്ട്. എന്നാൽ ഹർജിക്കാരന്റെ വാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

error: Content is protected !!