കേന്ദ്രസര്‍ക്കാരിനു വഴങ്ങി ട്വിറ്റര്‍ ; സമയം വേണമെന്നു ആവശ്യം

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഐ.ടി. നയം അംഗീകരിക്കാമെന്നു ട്വിറ്റര്‍. നയം നടപ്പാക്കാന്‍ ഒരാഴ്ചത്തെ സമയം ആവശ്യമാണെന്നും ട്വിറ്റര്‍ അറിയിച്ചു.

നേരത്തെ രാജ്യത്തെ ഐ.ടി. നയം അംഗീകരിക്കണമെന്നു കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് അന്ത്യശാസനം നല്‍കിയിരുന്നു. നിയമങ്ങള്‍ പാലിക്കാത്ത പക്ഷം അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാകേണ്ടിവരുമെന്നു കേന്ദ്രം ട്വിറ്ററിനെ അറിയിച്ചു.

ഇന്ത്യ ആസ്ഥാനമായി ഓഫീസര്‍മാരെ നിയമിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാലിച്ചില്ലെങ്കില്‍, ബാധ്യതകളില്‍നിന്നൊഴിയാന്‍ പുതിയ നിയമപ്രകാരമുള്ള അവസരം ഇല്ലാതാകുമെന്നു ശനിയാഴ്ച ഐ.ടി. മന്ത്രാലയം ട്വിറ്ററിനെ അറിയിച്ചിരുന്നു.

സാമൂഹികമാധ്യങ്ങള്‍ ഇന്ത്യയില്‍ പരാതിപരിഹാര ഓഫീസര്‍, കംപ്ലയന്‍സ് ഓഫീസര്‍, നോഡല്‍ ഓഫീസര്‍ എന്നിവരെ മേയ് 26-ഓടെ നിയമിക്കണമെന്ന് ഫെബ്രുവരിയില്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ഐ.ടി. മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. പുതിയ നിയമങ്ങള്‍ മേയ് 26-ന് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

കഴിഞ്ഞദിവസം ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡുവിന്റെ വ്യക്തിഗത അക്കൗണ്ടില്‍ നിന്നും ട്വിറ്റര്‍ ബ്ലൂ ടിക്ക് ഒഴിവാക്കിയിരുന്നു. പിന്നാലെ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെയും ആര്‍.എസ്.എസ് നേതാക്കളായ സുരേഷ് ജോഷി, അരുണ്‍ കുമാര്‍, സുരേഷ് സോണി എന്നിവരുടെയും ബ്ലൂ ടിക്ക് ബാഡ്ജുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു.

പിന്നീട് ബ്ലൂ ടിക്കറ്റ് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.

error: Content is protected !!