കൊടുവളളിയിൽ ലീഗ‌് പുറത്താക്കിയ എ പി മജീദിന‌് വേണ്ടി വോട്ട‌് അഭ്യർഥിച്ച‌് യൂത്ത‌് ലീഗ‌് നേതാവ‌് നജീബ‌് കാന്തപുരം

Report: News Desk

കോഴിക്കോട്: കൊടുവളളിയിൽ ലീഗ‌് പുറത്താക്കിയ എ പി മജീദിന‌് വേണ്ടി വോട്ട‌് അഭ്യർഥിച്ച‌് യൂത്ത‌് ലീഗ‌് നേതാവ‌് നജീബ‌് കാന്തപുരം. മുൻ നഗരസഭാ വൈസ‌് ചെയർമാൻ എ പി മജീദിനായാണ് യൂത്ത‌് ലീഗിന്റെ സംസ്ഥാന സീനിയർ വൈസ‌് പ്രസിഡൻ്റ് വോട്ട‌് അഭ്യർഥിച്ച‌് കുടുംബയോഗത്തിൽ പങ്കെടുത്തത‌്.

കൊടുവള്ളി നഗരസഭയിലെ പനക്കോട‌് ഡിവിഷനിൽ നടന്ന കുടുബയോഗത്തിലാണ‌് യൂത്ത് ലീഗ് സംസ്ഥാന നേതാവ് നജീബ‌് കാന്തപുരം ലീഗ് വിമതനായി പത്രിക നൽകിയ എ പി മജീദിന‌് വേണ്ടി വോട്ട‌് ചോദിക്കുന്നത‌്.സംസ്ഥാന കമ്മിറ്റി തീരുമാനത്തിന‌് വിരുദ്ധമായി മത്സരിക്കുന്ന എ പി മജീദിനെ മുസ്ലീം ലീഗ് പുറത്താക്കിയിരുന്നു. എന്നാൽ കൊടുവളളി ലീഗ‌് മുൻസിപ്പൽ കമ്മിറ്റി മജീദിനെ തളളിപറയാൻ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം യുഡിഎഫ‌് തയ്യാറാക്കിയ പോസ‌്റ്ററിലും യുഡിഎഫ് സ്ഥാനാർത്ഥികളുടെ കൂട്ടത്തിൽ മജീദ് ഇടം പിടിച്ചത‌് വിവാദമായിരുന്നു.

ജില്ലാ ലീഗ് ജനറൽ സെക്രട്ടറി എം എ റസാഖ‌്, മുൻ എംഎൽഎ വിഎം ഉമ്മർ എന്നിവർ കൊടുവളളിയിൽ ഉണ്ടായിട്ടും പൊതുയോഗത്തിൽ നിന്നും വിട്ടു നിന്നിരുന്നു. കൊടുവളളിയിൽ നഗരസഭാ ഭരണം നഷ‌്ടപെട്ടാൽ ഉത്തരവാദി ലീഗും മജീദ് അനുകൂലികളും ആയിരിക്കുമെന്ന‌് പറഞ്ഞ‌് കോൺഗ്രസിന്റെ ഒരു വിഭാഗം കഴിഞ്ഞ ദിവസം രംഗത്ത‌് എത്തിയതും യു ഡി എഫിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

ലീഗിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന പനക്കോട‌് ഇത്തവണ വാശിയേറിയ മത്സരമാണ‌് നടക്കുന്നത്. ചെയർമാൻ സ്ഥാനം ലക്ഷ്യമാക്കി സംസ്ഥാന കമ്മിറ്റി തീരുമാനത്തിന‌് വിരുദ്ധമായി മത്സരിക്കുന്ന മജീദ‌ിനെത്തിരെ ശക്തമായ വികാരമാണ‌് ലീഗ‌് അണികൾക്കുളളത‌്. പ്രാദേശിക വാദവുംലീഗിന‌് തിരിച്ചടിയാണ‌്. സ‌സ‌്പെന്റ‌് ചെയ‌്ത മജീദ‌് പങ്കെടുത്ത പൊതു യോഗത്തിൽ ലീഗിന്റെ പ്രമുഖ നേതാൾ വിട്ടു നിന്നതും അണികൾക്കിടയിൽ വലിയ ചർച്ചയാണ്.

error: Content is protected !!