
Local News
സ്വർണാഭരണങ്ങൾക്ക് പരിശുദ്ധിയുടെ മുദ്രപതിപ്പിക്കുന്ന ഹാൾമാർക്ക് സംവിധാനം ജൂൺ ഒന്നുമുതൽ നിർബന്ധം. ഇതോടെ 14, 18, 22 കാരറ്റ് സ്വർണാഭരണങ്ങൾ മാത്രമേ ജൂവലറികൾക്ക് വിൽക്കാനാകൂ. ആറുലക്ഷത്തോളം സ്വർണവ്യാപാരികളുള്ള ഇന്ത്യയിൽ 34647 പേർക്കേ ഇപ്പോൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബി.ഐ.എസ്.) ഹാൾമാർക്ക് ലൈസൻസുള്ളൂ. പന്ത്രണ്ടായിരത്തോളം ജൂവലറികളുള്ള സംസ്ഥാനത്ത് പകുതിയോളം പേരും ഇപ്പോൾ ലൈസൻസിന് പുറത്താണ്. ഒന്നരമാസത്തിനുള്ളിൽ ഒരുലക്ഷം ജൂവലറികൾകൂടി ലൈസൻസ് എടുക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര ഉപഭോക്തൃകാര്യവകുപ്പ്.
സ്വർണവ്യാപാരരംഗത്തെ വ്യാജന്മാരെ ഇല്ലാതാക്കാൻ ഹാൾമാർക്കിങ് നിർബന്ധമാക്കുന്നതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, ചെറുകിട കച്ചവടക്കാരെ ഇത് താത്‌കാലികമായെങ്കിലും ദോഷകരമായിബാധിക്കും. ഹാൾമാർക്കിങ് നിർബന്ധമാക്കുന്നതോടെ വിൽക്കുന്നതിനെല്ലാം ബി.ഐ.എസ്. മുദ്ര വേണ്ടിവരും. രണ്ട് ഗ്രാമിന് മുകളിലുള്ള ആഭരണങ്ങളിലെല്ലാം ബി.ഐ.എസ്. മുദ്ര പതിപ്പിക്കേണ്ടിവരും. കേന്ദ്രസർക്കാർ അംഗീകരിച്ച ഹാൾമാർക്കിങ് സെന്ററുകളിൽനിന്നാണ് ബി.ഐ.എസ്. സർട്ടിഫിക്കേഷൻ നേടേണ്ടത്. 2021 ജനുവരി 15 മുതൽ രാജ്യത്തുടനീളം സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിങ് നിർബന്ധമാക്കുമെന്ന് കേന്ദ്രം 2019 നവംബറിൽ പ്രഖ്യാപിച്ചതാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂൺ ഒന്നുവരെ സമയപരിധി നീട്ടിനൽകുകയായിരുന്നു.