
Local News
കോഴിക്കോട് മലപ്പുറം ജില്ലാ അതിർത്തിയായ ഊർങ്ങാട്ടിരി പഞ്ചായത്തിലെ കോണ്ണൂർകണ്ടി സ്വദേശി 60 വയസ്സ് പ്രായമുള്ള വടക്കേതടത്തിൽ സെബാസ്റ്റ്യനെയാണ് ആന ചവിട്ടി കൊന്നത്. സെബാസ്റ്റ്യൻ ഇന്നലെ വൈകിട്ട് ബന്ധുവീട്ടിൽ നിന്നും ഭക്ഷണം കഴിച്ചതിനുശേഷം മലമുകളിലുള്ള തൻറെ വീട്ടിലേക്ക്പോയതാണ്. ഇന്ന് രാവിലെ മലമുകളിലെ മറ്റൊരു കർഷകനാണ് സെബാസ്റ്റ്യൻനെ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആന ചവിട്ടിക്കൊന്നതായി മനസ്സിലായത്.
അരീക്കോട് സ്റ്റേഷനിൽ നിന്നും പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പ്രദേശത്ത് നേരത്തെയും വന്യമൃഗശല്യം രൂക്ഷമാണെന്നും നിരവധിതവണ അധികാരികൾക്ക് പരാതി നൽകുകയും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല എന്നും പ്രദേശവാസികളായ കർഷകർ പറയുന്നു.
കാട്ടാന ശല്യത്തിനും വന്യജീവി ശല്യത്തിനും ഉടൻ പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് താമരശ്ശേരി രൂപത ഇൻഫാം ഡയറക്ടർ ഫാദർ ജോസ് പെണ്ണാം പറബ് പറഞ്ഞു.
അരീക്കോട് സബ് ഇൻസ്പെക്ടർ വി വി വിമലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചത്. ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ജിഷ പ്രദേശം സന്ദർശിച്ചു.
രണ്ടാഴ്ച മുമ്പ് ഓടക്കയത്ത് കടിഞ്ഞി എന്ന് പറയുന്ന ആദിവാസിയെയും ആന ചവിട്ടി കൊന്നിരുന്നു. അതിനിടയിൽ സ്ഥലത്തെത്തിയ ഫോറെസ്റ്റ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞത് നേരിയ ബഹളത്തിന് ഇടയാക്കി.