പുതിയ വാഹനം വാങ്ങുന്നവർക്ക് ഇളവ്; പഴയത് പൊളിക്കാൻ നയം പ്രഖ്യാപിച്ച് മോദി

Web Desk

പഴയ വാഹനങ്ങൾ പൊളിക്കാൻ നയവുമായി കേന്ദ്രസർക്കാർ. ഓട്ടമേറ്റഡ് ടെസ്റ്റിങ് കേന്ദ്രങ്ങളിൽ ഫിറ്റ്നസ് പരിശോധിച്ചശേഷമായിരിക്കും വാഹനങ്ങൾ പൊളിക്കുന്നത്. സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യവാഹനങ്ങൾക്ക് 15 വർഷവുമായിരിക്കും കാലാവധിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇതിനുശേഷം ഫിറ്റ്നസ് പരിശോധന നിർബന്ധമാണ്. പഴയ വാഹനം പൊളിക്കാൻ റജിസ്റ്റർ ചെയ്യുന്നവർക്ക് പുതിയ വാഹനം വാങ്ങുമ്പോൾ റജിസ്ട്രേഷനിലും റോഡ് നികുതിയിലും ഇളവ് നൽകും.
റജിസ്ട്രേഷന് ഏകജാലക സംവിധാനം വരും. വാഹനം പൊളിക്കാൻ 70 പുതിയ കേന്ദ്രങ്ങൾ തുടങ്ങും. ടെസ്റ്റിങ് കേന്ദ്രങ്ങൾ രാജ്യത്ത് എല്ലാ ജില്ലകളിലും സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിൽ നടക്കുന്ന നിക്ഷേപക സംഗമം വിഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്തുകൊണ്ടാണു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
പഴയ വാഹനങ്ങൾ പൊളിക്കുന്നത്, പരിസ്ഥിതി സൗഹൃദമല്ലാത്തതും മലിനീകരണത്തിനു കാരണവുമാകുന്ന വാഹനങ്ങൾ ഘട്ടം ഘട്ടമായി ഇല്ലാതാക്കാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആത്മനിർഭർ ഭാരതിലേക്കുള്ള നിർണായക ചുവടുവയ്പാണ് പൊളിക്കൽ നയം. ഇതു രാജ്യത്തെ ഓട്ടമൊബീൽ മേഖലയ്ക്കു പുതിയ സ്വത്വം നൽകും. അയോഗ്യമായ വാഹനങ്ങൾ റോഡുകളിൽനിന്നു നീക്കം ചെയ്യുന്നതിൽ വലിയ പങ്കുവഹിക്കും. എല്ലാ മേഖലകളിലും ഏറെ മാറ്റം കൊണ്ടുവരികയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

error: Content is protected !!