ടിവി കാണുന്നതിനെച്ചൊല്ലി തർക്കം;മൂന്ന് വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു

Web Desk

ടിവി കാണുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ അച്ഛന് അനുകൂലമായി സംസാരിച്ച മൂന്ന് വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു. ബെംഗളൂരുവിൽ ചൊവ്വാഴ്ചയാണ് ക്രൂരസംഭവം അരങ്ങേറിയത്. ടിവിയിൽ എന്ത് കാണണമെന്നതിനെച്ചൊല്ലി തർക്കം നടക്കുന്നതിനിടെ മകൾ അച്ഛന് അനുകൂലമായി സംസാരിച്ചതിന് പിന്നാലെയാണ് കൊലപാതകം.

മകളെ കാണാനില്ലെന്ന് കാട്ടി കുട്ടിയുടെ അമ്മ സുധ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിറ്റേന്ന് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ടിവി കാണുന്നതിനെച്ചൊല്ലി സുധയും ഭർത്താവും തർക്കത്തിലേർപ്പെടുന്നത്.
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി ഭര്‍ത്താവ് വീട്ടില്‍ വന്നു. ഈസമയത്ത് മകള്‍ വിനുത ടിവി കാണുകയായിരുന്നു. മകളുടെ കൈയില്‍ നിന്ന് റിമോട്ട് വാങ്ങി അച്ഛന്‍ ന്യൂസ് കാണാന്‍ തുടങ്ങി. ഇതാണ് തർക്കത്തിന് കാരണമായത്. ഭർത്താവ് വാർത്ത കാണുന്നതിനെ സുധ ചോദ്യം ചെയ്യുകയായിരുന്നു. ന്യൂസ് കാണാന്‍ മാത്രമായി വീട്ടില്‍ വരേണ്ടതില്ല എന്ന് സുധ പറഞ്ഞു. ഈ സമയത്താണ് മകൾ അച്ഛനെ അനുകൂലിച്ച് സംസാരിച്ചത്. അമ്മയോട് മിണ്ടാതിരിക്കാന്‍ കുട്ടി പറയുകയായിരുന്നു. അച്ഛനെ ന്യൂസ് കാണാൻ അനുവദിക്കണമെന്ന് പറയുകയും ചെയ്തു. ഇതിൽ ദേഷ്യംപൂണ്ടാണ് സുധ മകളെ കൊല്ലാൻ തീരുമാനിച്ചത്.

ബുധനാഴ്ച രാവിലെ നാട്ടുകാരാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തേക്ക് എത്തിയ പോലീസാണ് ഇത് വിനുതയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. നേരത്തെ കൊലപാതകം നടന്ന ദിവസം സുധ പോലീസ് സ്റ്റേഷനിലെത്തി മകളെ കാണാനില്ലെന്ന് പരാതി നൽകിയിരുന്നു. മകളെയും കൂട്ടി കടയിലേക്ക് പോയ സമയത്ത് അവളെ കാണാതായി എന്നായിരുന്നു പരാതി.നാട്ടുകാർ പറഞ്ഞതനുസരിച്ച് സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞ പോലീസിന് സുധയുടെ പെരുമാറ്റത്തിൽ സംശയം തോന്നുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്തപ്പോൾ യുവതി കുറ്റം സമ്മതിക്കുകയും ചെയ്തു. മകൾക്ക് തന്നെക്കാൾ ഇഷ്ടം അച്ഛനെയാണെന്നും അതുകൊണ്ടാണ് കൊലപെടുത്തിയതെന്നും അമ്മ പറഞ്ഞു.

error: Content is protected !!