
Report: Web Desk
എം സി കമറുദ്ദീനെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചു.തിരികെ ജയിലിലേക്ക് മാറ്റി. കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചായിരുന്നു പരിശോധന. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് കണ്ടതിനാൽ എംഎൽഎയെ കാഞ്ഞങ്ങാട് ജയിലിലേക്ക് തന്നെ മാറ്റി. അതേസമയം എം സി കമറുദ്ദീനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം നൽകിയ അപേക്ഷ പരിഗണിച്ച ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതി ഉച്ചക്ക് രണ്ട് മണിക്ക് വീഡിയോ കോൺഫറൻസിലൂടെ എംഎൽഎയെ ഹാജരാക്കാൻ ഉത്തരവിട്ടു.
ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട 36 കേസുകളിൽ കൂടി എം സി കമറുദ്ദീനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്ന രണ്ട് കേസുകളിൽ കൂടി എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ എം എൽഎ അറസ്റ്റിലായ കേസുകളുടെ എണ്ണം 71 ആയി. ഒളിവിൽപ്പോയ ഒന്നാംപ്രതി പൂക്കോയ തങ്ങളെ പിടികൂടാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.