
ഇടുക്കി∙ കോവിഡ് ബാധിക്കുകയോ ക്വാറന്റീനിൽ പോവുകയോ ചെയ്‌താൽ വകുപ്പുതല നടപടിയെടുക്കുമെന്നുള്ള വിവാദ സർക്കുലർ പിൻവലിക്കാതെ ഇടുക്കി പൊലീസ് മുന്നോട്ട് . ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് തൊടുപുഴ- കട്ടപ്പന ഡിവൈഎസ്പിമാർ ഇന്നലെ ഇറക്കിയ സർക്കുലർ ആണ് വിവാദമായത്. കോവിഡ് കാലത്ത് മികച്ച സേവനം നൽകുന്ന പൊലീസുകാരോടുള്ള അവഹേളനമാണ് ഉത്തരവെന്ന ആക്ഷേപം ശക്തമായി. കോവിഡ് കാലമാണെങ്കിലും റോഡിൽ നല്ല തിരക്കും കാണാം. ഈ കത്തുന്ന ചൂടിലും ഗതാഗതം നിയന്ത്രിക്കാനും, ടൗണിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനുമെല്ലാം പൊലീസുകാരെ മാത്രമേ ഉള്ളു. കോവിഡ് മഹാമാരിയെ തോൽപ്പിക്കാൻ മറ്റെല്ലാ വകുപ്പുകൾക്കുമൊപ്പം തോളോട് തോൾചേർന്ന് പ്രവർത്തിക്കുന്ന ഇടുക്കിയിലെ പൊലീസുകാർ ഇന്നലെ ഒന്ന് ഞെട്ടി. കോവിഡ് ബാധിച്ചാലോ ക്വാറന്റീനിൽ പോകേണ്ടി വന്നാലോ സ്വന്തം ചിലവിൽ ചികിത്സിക്കണം, ഒപ്പം വകുപ്പുതല നടപടിയും ഉറപ്പ്.
തൊടുപുഴ ഡിവൈഎസ്പിയുടെയും കട്ടപ്പന ഡിവൈഎസ്പിയുടെയുമാണ് നിർദേശം. പൊലീസ് ഉദ്യോഗസ്ഥർക്കു കോവിഡ് കാലത്ത് പാലിക്കേണ്ട നിയന്ത്രണങ്ങളും മുൻകരുതലുകളും വ്യക്തമാക്കി ജില്ലാ പൊലീസ് മേധാവി എ.കറുപ്പസ്വാമി ഇറക്കിയ ഉത്തരവിനു പിന്നാലെയായിരുന്നു ഡിവൈഎസ്പിമാരുടെ വിവാദ സർക്കുലർ പുറത്തുവന്നത്. ആത്മാർത്ഥമായി ജോലി ചെയ്യുന്ന പൊലീസുകാരുടെ മനോവീര്യം കെടുത്തുന്നതാണ് ഉത്തരവെന്നു ശക്തമാണ്.