സുശാന്ത് സിങിന് മയക്കുമരുന്ന് എത്തിച്ചു നൽകിയ അസിസ്റ്റന്റ് ഡയറക്ടര്‍ ഒളിവില്‍

Report: Entertainment Desk

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന് മയക്കുമരുന്ന് എത്തിച്ച് നൽകിയ സഹസംവിധായകന്‍ ഒളിവില്‍. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.കേസുമായി ബന്ധപ്പെട്ട് സഹസംവിധായകനായ ഋഷികേശ് പവാറിനെ എന്‍.സി.ബി മുമ്പ് ചോദ്യം ചെയ്തിരുന്നു. ദീപേഷ് സാവന്ത് എന്ന മയക്കുമരുന്ന് വിതരണക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് ഋഷികേശും സുശാന്തും തമ്മിലുള്ള ബന്ധം മനസ്സിലായത്.

എന്‍.സി.ബി ചോദ്യം ചെയ്തതിന് പിന്നാലെ ഋഷികേശ് ബോംബെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സെഷന്‍സ് കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചു. വ്യാഴാഴ്ച സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് എന്‍.സി.ബി ഋഷികേശിനെ തേടി ചെമ്പൂരിലെ വീട്ടില്‍ എത്തിയിരുന്നു. അതിന് മുമ്പ് അയാള്‍ സ്ഥലംകാലിയാക്കിയിരുന്നു.

വീട്ടില്‍ നിന്നും ഋഷികേശിന്റെ ലാപ്പ്‌ടോപ്പ് എന്‍.സി.ബി പിടിച്ചെടുത്തു. ലാപ്ടോപ്പിൽ നിന്നും ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കടേ പറഞ്ഞു. പലതവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും ഋഷികേശ് ഹാജരായില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്നാണ് വീട്ടില്‍ പരിശോധന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസാണ് എന്‍.സി.ബി അന്വേഷിക്കുന്നത്. ഈ കേസില്‍ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തി, സഹോദരന്‍ ഷൊവിക് ചക്രബര്‍ത്തി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവര്‍ക്കും പിന്നീട് ജാമ്യം കിട്ടിയിരുന്നു.

error: Content is protected !!