
newsdesk
കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിന്റെ (എൻ.ഐ.ടി.സി) 22-ാമത് കോൺവൊക്കേഷൻ ചടങ്ങ് ക്യാമ്പസിലെ ഗുരു രബീന്ദ്രനാഥ് ടാഗോർ തിയേറ്ററിൽ നടന്നു. എൻ.ഐ.ടി കാലിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ (2,134 പേർ) ബിരുദം സ്വീകരിച്ച് പുറത്തിറങ്ങിയ കോൺവൊക്കേഷനാണിത്.
ടെക്സസ് ഇൻസ്ട്രുമെൻ്റ്സ് ഇന്ത്യ പ്രസിഡന്റും എം.ഡിയുമായ സന്തോഷ് കുമാർ മുഖ്യാതിഥിയായിരുന്നു. യു.എസ്.എ ബ്ലൂം കമ്പനീസ് പ്രസിഡന്റും പൂർവ്വവിദ്യാർത്ഥിയുമായ മാത്യു പി. തരണി വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ബിരുദം നേടുന്നത് സ്ഥാപനത്തിലെ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെയും മികച്ച അവസരങ്ങളുടെയും നേർക്കാഴ്ചയാണെന്നും
ഈ അധ്യയന വർഷം രേഖപ്പെടുത്തിയ ഉയർന്ന പ്രവേശനനിരക്ക്, എൻ.ഐ.ടി കാലിക്കറ്റിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള വർധിച്ചുവരുന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണെന്നും
ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2025–26 അക്കാദമിക വർഷത്തെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ച് സംസാരിച്ച ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു
വിവിധ കോഴ്സുകളിൽ പഠനം പൂർത്തിയാക്കിയ ബി.ടെക് (1,162), എം.ടെക് (575), പി.എച്ച്.ഡി (136), എം.എസ്.സി (102), എം.ബി.എ (76), ബി.ആർക്ക് (65), എം.പ്ലാൻ (18) വിദ്യാർത്ഥികൾ ബിരുദങ്ങൾ ഏറ്റുവാങ്ങി. മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് സ്വർണ്ണപ്പതക്കങ്ങളും പ്രത്യേക അവാർഡുകളും വിതരണം ചെയ്തു.