
newsdesk
കോഴിക്കോട്: മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രസവത്തിനെത്തിയ മലപ്പുറം സ്വദേശിനിയായ ഡോക്ടറോട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒന്നാം വർഷ പി.ജി ഡോക്ടർ മോശമായി പെരുമാറിയ സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചു.
2022 ഓഗസ്റ്റ് 17-നാണ് പരാതിക്ക് ആസ്പദമായ സംഭവം. മലപ്പുറം സ്വദേശിയായ വനിതാ ഡോക്ടർക്ക് ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് ദുരനുഭവം ഉണ്ടായത്. പ്രസവ മുറിയില്‍ കൂട്ടിരിപ്പുകാരിയെ നിയോഗിക്കാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് മോശം പെരുമാറ്റത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടില്‍ പറയുന്നു. ദുരനുഭവമുണ്ടായ വനിതാ ഡോക്ടർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടിയപ്പോഴാണ് ആശുപത്രി അധികൃതർ വീഴ്ച സമ്മതിച്ചത്.
ഒന്നാം വർഷ പി.ജി വിദ്യാർത്ഥിനിയായ ഡോക്ടറാണ് പരാതിക്കാരിക്കോട് അപമര്യാദയായി പെരുമാറിയത്. സംഭവത്തില്‍ കുറ്റാരോപിതയായ ഡോക്ടറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും തുടർ നടപടികള്‍ സ്വീകരിക്കുമെന്നും സൂപ്രണ്ട് കമ്മീഷനെ അറിയിച്ചു.