
newsdesk
കുന്ദമംഗലം: കാൽപ്പന്തിന്റെ മായാജാലം വീണ്ടും കുന്ദമംഗലത്ത് ഉത്സവമാവുന്നു. സാൻ്റോസ് കുന്ദമംഗലം സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് ഇന്നുമുതൽ കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും. നാടിന്റെ മുഴുവൻ കോണുകളിലേക്കും ഫുട്ബോൾ ആവേശം പകരുന്ന മത്സരങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്.
പ്രമുഖ ടീമുകൾ തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടലുകളാൽ ശ്രദ്ധേയമാകുന്ന ടൂർണമെൻ്റിന്റെ ഉദ്ഘാടന മത്സരത്തിൽ പി.എഫ്സി പാണ്ടിക്കാടും സോക്കർ ഷൊർണ്ണൂരും തമ്മിൽ ഏറ്റുമുട്ടും. വേഗതയും തന്ത്രങ്ങളും നിറഞ്ഞ സെവൻസ് ഫുട്ബോൾ മത്സരങ്ങൾ ആദ്യ ദിനം തന്നെ കാണികൾക്ക് ആവേശക്കാഴ്ചയാകുമെന്ന് സംഘാടകർ പറഞ്ഞു.
പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ ഇന്നു രാത്രി 8 മണിക്ക് പ്രശസ്ത വ്യവസായി ബോബി ചെമ്മണ്ണൂർ ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്യും.
ഫുട്ബോൾ പ്രേമികൾക്ക് സൗകര്യപ്രദമായ ഇരിപ്പിടങ്ങളോടെയാണ് ഗാലറിയും ചെയർ സംവിധാനവും ഒരുക്കിയിരിക്കുന്നത്. ടിക്കറ്റ് നിരക്ക് ഗാലറിയിൽ 60 രൂപയും ചെയർ വിഭാഗത്തിൽ 150 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ദിവസേന മികച്ച ടീമുകളും നിപുണരായ താരങ്ങളും അണിനിരക്കുന്ന മത്സരങ്ങൾ കാണാൻ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്.
കുന്ദമംഗലത്തെ ഫുട്ബോൾ സംസ്കാരത്തെ കൂടുതൽ ഉയരത്തിലേക്ക് നയിക്കുന്ന ഈ സെവൻസ് ടൂർണമെൻ്റ് കായിക പ്രേമികൾക്ക് ആവേശത്തിന്റെ നാളുകളായിരിക്കും സമ്മാനിക്കുകയെന്ന് സംഘാടകർ പറഞ്ഞു.