മഞ്ചേരിയിൽ വാഹന പരിശോധനയ്ക്കിടെ മുഖത്തടിച്ച് പൊലീസ്; പരാതിയുമായി യുവാവ്, ദൃശ്യങ്ങൾ പുറത്ത്, നടപടി

മലപ്പുറം: വാഹന പരിശോധനയ്ക്കിടെ മുഖത്തടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. മഞ്ചേരിയിൽ വെച്ചാണ് സംഭവം. മലപ്പുറം പൈത്തിനിപ്പറമ്പ് സ്വദേശി ചപ്പങ്ങക്കാട്ടിൽ ജാഫറാണ് മർദ്ദനത്തിന് ഇരയായത്. പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് ഇടയിലാണ് മർദ്ദനം. താൻ കൂലിപ്പണിക്കാരൻ ആണന്നും പിഴത്തുക കുറയ്ക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ പൊലീസ് ഉദ്യോഗസ്ഥൻ മുഖത്തടിച്ചു എന്നാണ് പരാതി.

ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മഞ്ചേരി ട്രാഫിക് പൊലീസിലെ സിവിൽ പൊലീസ് ഓഫീസർ നൗഷാദ് ആണ് മർദ്ദിച്ചത്. നൗഷാദിനെ മഞ്ചേരിയിൽ നിന്നും പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിലേക്ക് മാറ്റി. എടിഎം കൗണ്ടറുകളിൽ നിറയ്ക്കുന്ന പണവുമായി പോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ജാഫർ. കാക്കി ധരിക്കാത്തതിനായിരുന്നു പിഴ ചുമത്തിയത്. പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും നീതി കിട്ടണമെന്നും ജാഫർ പറഞ്ഞു.

ആദ്യം 250 രൂപയാണ് പിഴയെന്നു പറഞ്ഞു. അതിനുമുമ്പ് വന്ന ഒരാളുമായി എന്തോ പ്രശ്നം നടക്കുകയായിരുന്നു. പിന്നീട് അടിച്ചുതന്ന പെറ്റി 500 രൂപയായിരുന്നു. തന്റെ ഫോൺ വാങ്ങിവെച്ചു. സ്റ്റേഷനിൽ കൊണ്ടുപോയി. അടികിട്ടിയപ്പോൾ തലയുടെ സൈഡൊക്കെ നല്ല വേദനയായിരുന്നു. കോളറിൽ പിടിച്ചു. മൂന്നുനാലുതവണ അടിച്ചുവെന്നും ജാഫർ കൂട്ടിച്ചേർത്തു.

error: Content is protected !!